ബെംഗളൂരു: കമൽ ഹാസനെതിരെ രൂക്ഷ വിമർശനവുമായി കർണാടക ഹൈക്കോടതി. കമൽ ഹാസൻ നടത്തിയ പരാമർശം കന്നഡിഗരുടെ വികാരം വ്രണപ്പെടുത്തിയെന്നും എന്തടിസ്ഥാനത്തിലാണ് തമിഴിൽ നിന്നാണ് കന്നഡയുടെ ഉൽപത്തി എന്ന പരാമർശം കമൽഹാസൻ നടത്തിയതെന്നും എന്നും ജസ്റ്റിസ് നാഗ പ്രസന്ന ചോദിച്ചു. ക്ഷമാപണം കൊണ്ട് പരിഹരിക്കേണ്ട വിഷയം കോടതിയിൽ വരെ എത്തിച്ചെന്നും ഈ മനോഭാവം ശരിയല്ലെന്നും കോടതി നിരീക്ഷിച്ചു. കമൽ ഹാസൻ മാപ്പ് പറയണമായിരുന്നെന്നും കർണാടക ഹൈക്കോടതി ചൂണ്ടിക്കാണിച്ചു.
ജലം,ഭൂമി,ഭാഷ ഇവ പൗരന്മാരുടെ വികാരമാണ്, അതിനാൽ ഒരാൾക്കും ഇത്തരം വികാരങ്ങളെ വ്രണപ്പെടുത്താൻ അവകാശമില്ലെന്നും കോടതി വ്യക്തമാക്കി. നിങ്ങൾ ക്ഷമ ചോദിക്കുന്നില്ലെങ്കിൽ എന്തിനാണ് സിനിമ കർണാടകയിൽ പ്രദർശിപ്പിക്കണം എന്ന വാശിയെന്നും കോടതി ചോദിച്ചു. . കർണാടകയിൽ നിന്നും കോടികൾ സമ്പാദിച്ചിട്ടുണ്ട്. ജനങ്ങളെ വേണ്ടെങ്കിൽ ആ പണവും ഒഴിവാക്കണമെന്നും കോടതി പറഞ്ഞു. കമൽ ഹാസൻ ഒരു സാധാരണ വ്യക്തിയല്ലെന്നും കോടതി ചൂണ്ടിക്കാണിച്ചു. ഒരു വിഭാഗത്തിന്റെ വികാരം വൃണപെടുത്തിയല്ല ആവിഷ്കാര സ്വാതന്ത്ര്യം കാണിക്കേണ്ടതെന്നും കമൽ മാപ്പു പറയുന്നതാണ് ഉചിതമെന്നും എന്ന് ജസ്റ്റീസ് നാഗപ്രസന്ന നിരീക്ഷിച്ചു.
കർണാടകയിലെ റിലീസിന് അനുമതി തേടി നടൻ കമൽഹാസൻ നൽകിയ ഹർജി ഹൈക്കോടതി പരിഗണിച്ചത്. തഗ് ലൈഫ് പ്രദർശനം നിരോധിച്ചത് നിയമ വിരുദ്ധമാമെന്നും സിനിമ റിലീസിന് സംരക്ഷണം നൽകണമെന്നുമായിരുന്നു ഹർജിയിൽ കമൽ ഹാസൻ്റെ വാദം. കന്നഡ ഭാഷയുടെ ഉത്ഭവിച്ചത് തമിഴിൽ നിന്നാണെന്ന കമൽ ഹാസൻ്റെ സമീപകാല പരാമർശമാണ് വിവാദമായത്. തുടർന്ന് സിനിമയ്ക്ക് സംസ്ഥാനത്ത് നിരോധനം ആവശ്യപ്പെട്ട് വിവിധ കന്നഡ അനുകൂല സംഘടനകളിൽ നിന്നുള്ള ആഹ്വാനങ്ങൾക്കും ഭീഷണികൾക്കുമിടയിലാണ് താരം കർണാടക ഹൈക്കോടതിയെ സമീപിച്ചത്.
തഗ് ലൈഫ് റിലീസുമായി ബന്ധപ്പെട്ട പ്രശ്നം പരിഹരിക്കാൻ കമൽ ഹാസനുമായി ചർച്ചക്ക് കർണാടക ഫിലിം ചേംബറും വിതരണക്കാരും തയ്യാറെടുക്കുന്നതായി നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു. ചെന്നൈയിൽ വെച്ച് കൂടിക്കാഴ്ച നടത്താനാണ് തീരുമാനം. കന്നഡ വിരുദ്ധ പരാമർശത്തിൽ മാപ്പു പറയണമെന്ന് കമൽ ഹാസനോട് അഭ്യർത്ഥിക്കും. കർണാടകയിലെ വിതരണക്കാർ അവരുടെ പ്രതിസന്ധിയും അദ്ദേഹത്തെ അറിയിക്കുമെന്നായിരുന്നു റിപ്പോർട്ട്.
നേരത്തെ തഗ്ഗ് ലൈഫിന്റെ പ്രൊമോഷൻ പരിപാടിക്കിടെ താരം നടത്തിയ പരാമർശമാണ് വിവാദമായത്. വേദിയിൽ ഉണ്ടായിരുന്ന കന്നഡ നടൻ ശിവരാജ് കുമാറിനെ അഭിസംബോധന ചെയ്ത് സംസാരിച്ചതിന് പിന്നാലെയായിരുന്നു കമൽ കന്നഡ ഭാഷയെക്കുറിച്ച് പരാമർശിച്ചത്.’എന്റെ കുടുംബമാണിത്. അതുകൊണ്ടാണ് അദ്ദേഹം (ശിവരാജ് കുമാർ) ഇവിടെ വന്നത്. അതുകൊണ്ടാണ് ഞാൻ എന്റെ പ്രസംഗം ജീവൻ, ബന്ധം, തമിഴ് എന്ന് പറഞ്ഞ് തുടങ്ങിയത്. നിങ്ങളുടെ ഭാഷ (കന്നഡ) തമിഴിൽ നിന്ന് പിറന്നതാണ്. അതുകൊണ്ട് നിങ്ങളും ഇതിൽ ഉൾപ്പെടുന്നു’ എന്നായിരുന്നു കമൽ ഹാസൻ പറഞ്ഞത്. തുടർന്ന് രൂക്ഷ വിമർശനമാണ് കന്നഡ സംഘടനകൾ ഉയർത്തിയത്. കമൽ ഹാസൻ മാപ്പ് പറയണമെന്ന ആവശ്യവും ഉയർന്നു. എന്നാൽ വിസമ്മതിച്ചതോടെ തഗ് ലൈഫ് പ്രദർശനം കർണാടകയിൽ നിരോധിക്കുകയായിരുന്നു. കർണാടക ഫിലിം ചേംബർ ഓഫ് കൊമേഴ്സാണ് പ്രദർശനം നിരോധിച്ചത്.