തിരുവനന്തപുരം: വേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകള്‍ ഇന്ന് തുറക്കും. സംസ്ഥാന സ്കൂൾ പ്രവേശനോത്സവം ആലപ്പുഴ കലവൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ചടങ്ങിൽ മന്ത്രി വി ശിവൻകുട്ടി അധ്യക്ഷത വഹിക്കും. ജില്ലാതല പ്രവേശനോത്സവം മന്ത്രിമാർ ഉദ്ഘാടനം ചെയ്യും. 44 ലക്ഷത്തോളം വിദ്യാർത്ഥികളാണ് ഇന്ന് വിദ്യാലയങ്ങളിലെത്തുക. ഒന്നാം ക്ലാസിലേക്ക് രണ്ടര ലക്ഷത്തിലധികം വിദ്യാർത്ഥികളെയാണ് പ്രതീക്ഷിക്കുന്നത്. സാമൂഹ്യബോധം വളർത്തുന്ന 10 വിഷയങ്ങൾ ആയിരിക്കും ആദ്യ രണ്ടാഴ്ച വിദ്യാർത്ഥികളെ പഠിപ്പിക്കുക. ലഹരി തടയുന്നത് ഉൾപ്പെടെയുള്ള വിഷയങ്ങളും പഠന വിഷയമാക്കും.
കാലവർഷ കെടുതിയെ തുടർന്ന് ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് അവധി നൽകിയിട്ടുണ്ട്. കോട്ടയം, പത്തനംതിട്ട ജില്ലകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും, കുട്ടനാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് ഇന്ന് അവധി. കോട്ടയത്ത് ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന സ്കൂളുകളിലെ പ്രവേശനോത്സവം ക്യാമ്പ് അവസാനിക്കുന്നതിൻ്റെ അടുത്ത പ്രവൃത്തിദിവസം നടത്താനാണ് നിർദ്ദേശം. പത്തനംതിട്ടയില്‍ ദുരിതാശ്വാസ ക്യാമ്പ് പ്രവര്‍ത്തിക്കുന്ന മൂന്ന് സ്കൂളുകളില്‍ മാത്രം ഇന്ന് പ്രവേശനോത്സവം നടത്തും. ബാലികാമഠം എച്ച്എസ്എസ് കുറ്റൂര്‍, സെന്റ് തോമസ് സ്കൂള്‍ തിരുമൂലപുരം, ഗവ. ഹൈസ്കൂൾ കോയിപ്പുറം തുടങ്ങിയ സ്കൂളുകളിലാണ് പ്രവേശനോത്സവം നടക്കുക. ക്യാമ്പ് പ്രവർത്തിക്കുന്ന മറ്റ് സ്കൂളുകൾക്ക് ഇന്ന് അവധിയായിരിക്കും.