കോഴിക്കോട്: താമരശ്ശേരി മുഹമ്മദ് ഷഹബാസ് വധക്കേസിൽ പ്രതികളായ വിദ്യാർത്ഥികളുടെ ജാമ്യഹർജിയിൽ ഇന്ന് വിധി പറയും. കഴിഞ്ഞ വ്യാഴാഴ്ച ജാമ്യാപേക്ഷയിൽ വാദം പൂർത്തിയാക്കിയെങ്കിലും വിധി പറയാൻ ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
ജുവനൈൽ ഹോമിൽ കഴിയുന്ന ആറു വിദ്യാർത്ഥികളുടെ ജാമ്യാപേക്ഷയാണ് ജില്ലാ സെഷൻസ് കോടതിയുടെ പരിഗണനയിലുള്ളത്. വിദ്യാർത്ഥികൾക്ക് ജാമ്യം നൽകരുതെന്നും പ്രായപൂർത്തിയാകാത്ത കാര്യം കേസിൽ പരിഗണിക്കരുതെന്നും പ്രോസിക്യൂഷനും ഷഹബാസിന്റെ കുടുംബവും കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. കൃത്യമായി ആസൂത്രണം ചെയ്ത് നടത്തിയ കൊലപാതകമാണ്. വിദ്യാർത്ഥികളുടെ സമൂഹ മാധ്യമത്തിലെ ചാറ്റുകൾ ഇതിന് തെളിവാണ്. ജാമ്യം കിട്ടി പുറത്തിറങ്ങിയാൽ കുട്ടികൾ സാക്ഷികളെ സ്വാധീനിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിലേക്ക് നീങ്ങുമെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു. പ്രായപൂർത്തിയാകാത്തതിനാൽ ജാമ്യം അനുവദിക്കണമെന്ന് പ്രതികളായ കുട്ടികളുടെ രക്ഷിതാക്കൾ കോടതിയോട് അഭ്യർഥിച്ചിരുന്നു.
ഫെബ്രുവരി 28 നായിരുന്നു കേസിനാസ്പദമായ സംഭംവം. താമരശ്ശേരിയിൽ ട്യൂഷൻ ക്ലാസ്സിലെ വിദ്യാർത്ഥികൾ തമ്മിൽ വാക്കേറ്റവും സംഘർഷവും ഉണ്ടാവുകയായിരുന്നു. ഇതിനിടെയാണ് ഷഹബാസിന് തലയ്ക്ക് ഗുരുതരമായി പരുക്കേറ്റത്. മാർച്ച് 1ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഷഹബാസ് മരിച്ചത്.