വാഷിങ്ടണ്‍: ലോകത്തെ എല്ലാരാജ്യങ്ങള്‍ക്കുമേലിലും യുഎസ് നികുതി ചുമത്തുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പകരച്ചുങ്കം നിലവില്‍വരുന്ന ഏപ്രില്‍ രണ്ട് രാജ്യത്തിന്റെ ‘വിമോചനദിന’മായിരിക്കുമെന്നും ട്രംപ് അവകാശപ്പെട്ടു.
‘എല്ലാരാജ്യങ്ങളിലും തുടങ്ങാം. എന്തുസംഭവിക്കുമെന്ന് നോക്കാം’, എന്നായിരുന്നു എയര്‍ഫോഴ്സ് വണ്ണില്‍ മാധ്യമങ്ങളോട് പ്രതികരിക്കവെ ട്രംപ് വ്യക്തമാക്കിയത്. എല്ലാരാജ്യങ്ങള്‍ക്കും നികുതി ചുമത്തുന്നതിനെക്കുറിച്ചാണ് സംസാരിക്കുന്നതെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്കെതിരെ ട്രംപ് പ്രഖ്യാപിച്ച പകരച്ചുങ്കം ബുധനാഴ്ചയാണ് നിലവില്‍വരിക. ഈ ദിവസത്തെയാണ് ട്രംപ് യുഎസിന്റെ വിമോചനദിവസം എന്ന് വിശേഷിപ്പിക്കുന്നത്. നേരത്തെ, 10- 15 വരെ രാജ്യങ്ങള്‍ക്ക് മേലായിരിക്കും നികുതി ചുമത്തുക എന്നായിരുന്നു കരുതപ്പെട്ടിരുന്നത്. എന്നാൽ ഇത് തള്ളുന്നതാണ് ട്രംപിന്റെ പുതിയ പ്രസ്താവന.
ഇന്ത്യയും യുഎസും തമ്മിലുള്ള ഉഭയകക്ഷിവ്യാപാരക്കരാറുമായി (ബിടിഎ) ബന്ധപ്പെട്ട് കഴിഞ്ഞദിവസങ്ങളില്‍ ന്യൂഡല്‍ഹിയില്‍ ചര്‍ച്ചനടന്നിരുന്നു. ബിടിഎയുടെ ഒരുഭാഗത്തിന്റെ കാര്യത്തില്‍ ഈ വര്‍ഷാവസാനത്തോടെ അന്തിമതീരുമാനമുണ്ടാക്കാന്‍ ധാരണയിലെത്തിയെങ്കിലും തീരുവ ഇളവുസംബന്ധിച്ച തീരുമാനമൊന്നുമുണ്ടായില്ലെന്നാണ് സൂചന.
ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാരപങ്കാളിയാണ് യുഎസ്. യുഎസിന്റെ പകരച്ചുങ്കം ഇന്ത്യയുടെ കയറ്റുമതിയില്‍ വലിയ ആഘാതമുണ്ടാക്കും. അടുത്ത സാമ്പത്തികവര്‍ഷം കയറ്റുമതിയില്‍ 730 കോടി ഡോളറിന്റെ നഷ്ടമാണ് കണക്കാക്കുന്നത്. ഇളവുകിട്ടുന്നതിനായി ചില മോട്ടോര്‍സൈക്കിളുകള്‍, ബേബണ്‍ വിസ്കി തുടങ്ങിയ യുഎസ് ഉത്പന്നങ്ങളുടെ ഇറക്കുമതിത്തീരുവ ഇന്ത്യ കുറച്ചിരുന്നു. ബേബണ്‍ വിസ്കിയുടേത് 150
ശതമാനത്തില്‍നിന്ന് 50 ശതമാനം ആയാണ് കുറച്ചത്.
വെനസ്വേലയില്‍നിന്ന് എണ്ണവാങ്ങുന്ന രാജ്യങ്ങള്‍ക്ക് 25 ശതമാനം ഇറക്കുമതിത്തീരുവ ചുമത്തുമെന്ന യുഎസിന്റെ പ്രഖ്യാപനവും ഇന്ത്യക്ക് തിരിച്ചടിയാകും. ഇന്ത്യ അവിടന്ന് അസംസ്കൃത എണ്ണ വാങ്ങുന്നുണ്ട്. തീരുവയുമായി ബന്ധപ്പെട്ട് ഇന്ത്യയുമായുള്ള ചര്‍ച്ച നല്ലരീതിയില്‍ നടക്കുന്നെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു.