തിരുവനന്തപുരം: ഓണറേറിയം വർധന അടക്കം ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിനു മുന്നിൽ നടത്തുന്ന ആശാവർക്കർമാരുടെ നിരാഹാര സമരം ഇന്ന് മൂന്നാം ദിവസത്തിലേക്ക്. കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം.എ.ബിന്ദു ,കെ.പി.തങ്കമണി, ശോഭ എന്നിവരാണ് നിരാഹാരമിരിക്കുന്നത്. സെക്രട്ടറിയേറ്റിന് മുന്നിലെ രാപ്പകൽ സമരം ഇന്ന് 41-ാം ദിവസമാണ്.
നിരാഹാര സമരത്തെ തുടർന്ന് ആരോഗ്യനില മോശമായ ഷീജയെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫെബ്രുവരി 10നാണ് ആശാ വർക്കർമാർ സെക്രട്ടറിയേറ്റിനു മുന്നിൽ സമരം തുടങ്ങിയത്. സമരത്തിന്റെ മൂന്നാം ഘട്ടമായാണ് നിരാഹാരസമരം ആരംഭിച്ചത്. എൻഎച്ച്എം ഡയറക്ടറുമായും മന്ത്രി വീണാ ജോർജുമായും ചർച്ചകൾ നടത്തിയെങ്കിലും ആവശ്യങ്ങൾ അംഗീകരിക്കാതെ വന്നതോടെയാണ് ആശാ വർക്കർമാർ നിരാഹാര സമരത്തിലേക്ക് കടന്നത്.
കേന്ദ്രമന്ത്രിയുമായി ചർച്ച നടത്തുമെന്ന് പ്രഖ്യാപിച്ച് ആരോഗ്യമന്ത്രി ഡൽഹിക്ക് പോയിട്ട് ഒന്നും നടക്കാത്തതിലും സമരസമിതിക്ക് അതൃപ്തിയുണ്ട്. കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി.നദ്ദയെ കാണാൻ സമയം ആവശ്യപ്പെട്ടെങ്കിലും കിട്ടിയില്ലെന്നായിരുന്നു മന്ത്രി പറഞ്ഞത്. ഓണറേറിയം 21000 ആക്കണമെന്നാണ് സമരക്കാരുടെ പ്രധാന ആവശ്യം