ദില്ലി: കേന്ദ്രത്തിൽ മോദിയേയും സംസ്ഥാനത്ത് വ്യവസായ വകുപ്പിനെയും പ്രകീർത്തിച്ച ശശി തരൂരിനെതിരെ കോൺഗ്രസ് ഹൈക്കമാൻഡ് നടപടിയെടുക്കില്ല. പ്രസ്താവനകളിലെ അതൃപ്തി തരൂരിനെ അറിയിച്ച നേതൃത്വം കേരള സർക്കാരിന്റെ കണക്കുകൾ വസ്തുതാ വിരുദ്ധമാണെന്ന് ധരിപ്പിച്ചു. ഹൈക്കമാൻഡുമായി ഏറെക്കാലമായി അകലം പാലിക്കുന്ന തരൂരിന് അച്ചടക്ക നടപടിയിലൂടെ ആയുധം നൽകേണ്ടതില്ലെന്നാണ് ഹൈക്കമാൻഡിന്റെ നിലപാട്.
തരൂരിന് തെറ്റു പറ്റിയെന്ന് തന്നെയാണ് പാർട്ടി നേതൃത്വത്തിന്റെ വിലയിരുത്തൽ. നയതന്ത്രം പറഞ്ഞ് മോദി പ്രകീർത്തനത്തിൽ നിന്നും, കണക്കുകളുടെ ബലത്തിലൈന്ന വാദത്തിൽ സ്റ്റാർട്ട് അപ്പ് സ്തുതിയിൽ നിന്നും തരൂർ തലയൂരുമ്പോൾ പാർട്ടിക്ക് അത് ദേശീയ തലത്തിലും കേരളത്തിലും വലിയ പരിക്കേൽപിച്ചുവെന്ന് തന്നെയാണ് ഹൈക്കമാൻഡ് കാണുന്നത്. പാർട്ടി നേതാവെന്ന ലേബലിൽ വ്യവസായ മന്ത്രിയുടെ അവകാശ വാദം ഉന്നയിച്ച് തരൂർ ലേഖനമെഴുതാൻ പാടില്ലായിരുന്നുവെന്നാണ് നേതാക്കൾ പറയുന്നത്. പരമ്പരാഗത വ്യവസായ മേഖലകളടക്കം കേരളത്തിൽ വലിയ തിരിച്ചടി നേരിടുന്ന കാര്യം തരൂരിന്റെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്. കേരളത്തിലെ പരാതി ഹൈക്കമാൻഡ് നേതാക്കൾ ചർച്ച ചെയ്തിരുന്നു. യാഥാർത്ഥ്യം തരൂരിനെ ധരിപ്പിക്കാനായിരുന്നു നിർദ്ദേശം. തുടർന്നാണ് എഐസിസി ജനറൽസെക്രട്ടറി കെ സി വേണുഗോപാൽ തരൂരുമായി സംസാരിച്ചത്.
വിശദീകരണം തേടുന്നതടക്കം അച്ചടക്ക നടപടികളൊന്നും തൽക്കാലം വേണ്ടെന്നാണ് നിലപാട്. സമൂഹമാധ്യമങ്ങളിലും പുറത്തും തരൂരിന് പിന്തുണയേറുമ്പോൾ അച്ചടക്ക നടപടി ബൂമറാങ്ങാകുമെന്നാണ് നേതൃത്വം കരുതുന്നത്. അതേ സമയം ഹൈക്കമാൻഡ് നേതൃത്വത്തിന്റെ അവഗണനയിൽ തരൂരിന് കടുത്ത അതൃപ്തിയുണ്ട്. പ്രവർത്തക സമിതിയിലെടുത്തെങ്കിലും സംഘടനാപരമായ വിഷയങ്ങളിൽ അകറ്റി നിർത്തിയിരിക്കുന്നുവെന്നാണ് ആക്ഷേപം.രാഹുൽ ഗാന്ധി പ്രതിപക്ഷ നേതാവായതോടെ പാർലമെന്റിലും മുൻകാലങ്ങളിലേത് പോലെ പരിഗണിക്കപ്പെടുന്നില്ല. തരൂരിന്റെ സാന്നിധ്യത്തെ സംസ്ഥാനത്തും നേതാക്കൾ താൽപര്യപ്പെടുന്നില്ല. വിള്ളൽ വർധിക്കും തോ!*!റും ദേശീയ തലത്തിലെയും സംസ്ഥാനത്തെയും കോൺഗ്രസിന്റെ എതിരാളികൾക്കും തരൂരിൽ നിന്ന് തുടർന്നും തലോടൽ പ്രതീക്ഷിക്കാമെന്നാണ് ഇപ്പോഴത്തെ സാഹചര്യം സൂചിപ്പിക്കുന്നത്