വാഷിങ്ടൺ : ജന്മാവകാശ പൗരത്വം നിർത്തലാക്കണമെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഉത്തരവ് വീണ്ടും തടഞ്ഞ് യുഎസ് കോടതി. ഉത്തരവ് രാജ്യമൊട്ടാകെ നടപ്പാക്കരുതെന്ന് ഫെഡറൽ ജഡ്ജി ഡെബോറ ബോർഡ്മാൻ ഉത്തരവിട്ടു. ഉത്തരവ് ഭരണഘടനാ ലംഘനമെന്ന് മേരിലാൻഡ് കോടതി നിരീക്ഷിച്ചു. നേരത്തെ ഈ ഉത്തരവ് സിയാറ്റിലിലെ കോടതിയും സ്റ്റേ ചെയ്തിരുന്നു.
ട്രംപിന്റെ ഉത്തരവനുസരിച്ച്, മാതാപിതാക്കളിലൊരാൾക്കെങ്കിലും പൗരത്വമോ ഗ്രീൻ കാർഡോ ഇല്ലെങ്കിൽ അവർക്ക് ജനിക്കുന്ന കുഞ്ഞിന് പൗരത്വം ലഭിക്കില്ല. നിയമവിരുദ്ധമായി യുഎസിൽ കഴിയുന്നവരുടെയും താൽക്കാലത്തേക്കു വരുന്നവരുടെയും മക്കൾ യുഎസിന്റെ ‘അധികാരപരിധിയിൽ’ വരില്ലെന്ന് വ്യാഖ്യാനിച്ചാണ് ഉത്തരവ്.
ട്രംപിന്റെ ഉത്തരവ് താൽക്കാലിക വീസയിൽ യുഎസിൽ ഉള്ളവരെയും ഗ്രീൻ കാർഡിനു കാത്തിരിക്കുന്നവരെയും ബാധിക്കും. ഉത്തരവിന് ഫെബ്രുവരി 20 മുതലാണ് പ്രാബല്യം. ഡോണൾഡ് ട്രംപ് പുറപ്പെടുവിച്ച ഉത്തരവ് പ്രാബല്യത്തിലാക്കുന്നതു തടയണമെന്ന ആവശ്യവുമായി 22 സംസ്ഥാനങ്ങൾ നിയമനടപടി ആരംഭിച്ചിരുന്നു.