കൊട്ടരക്കര: മുൻ എം.എൽ.എ ഐഷ പോറ്റി രാഷ്ട്രീയം വിടുന്നു. കുറച്ച് കാലങ്ങളായി പാർട്ടി പരിപാടികളിൽനിന്ന് ഇവർ വിട്ടുനിൽക്കുകയായിരുന്നു. ആരോഗ്യപ്രശ്നങ്ങളെ തുടർന്നാണ് ഇങ്ങനെയൊരു തീരുമാനം എടുത്തതെന്ന് ഐഷ പോറ്റി പറയുന്നു. ഒന്നും ചെയ്യാനാകാതെ പാർട്ടിയിൽ നിൽക്കാനാകില്ല. ഓടി നടന്നു ചെയ്യാൻ കഴിയുന്നവർ തുടരട്ടെ- ഐഷ പോറ്റി പറഞ്ഞു.
തിരഞ്ഞെടുപ്പിനുശേഷം പാർട്ടി അവഗണന കാട്ടുന്നതായി പരാതി ഉയർന്നിരുന്നു. മൂന്നുതവണ എം.എൽ.എ.യായ ഐഷ പോറ്റിയെ സ്പീക്കർ, വനിതാ കമ്മിഷൻ അധ്യക്ഷസ്ഥാനത്തേക്കു പരിഗണിക്കുമെന്ന പ്രചാരണം ഉണ്ടായിരുന്നു. പദവികളിലേക്കു പരിഗണിക്കാതിരുന്നതു മാത്രമല്ല, മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങളിൽനിന്ന് ഒഴിവാക്കിയതും അകൽച്ചയ്ക്കു കാരണമായി.പാർട്ടി പ്രവർത്തനങ്ങളിൽ സജീവമല്ലെന്നു കാട്ടി സി.പി.എം. കൊട്ടാരക്കര ഏരിയ കമ്മിറ്റിയിൽനിന്ന് ഐഷ പോറ്റിയെ ഒഴിവാക്കിയിരുന്നു. ഏരിയ സമ്മേളനത്തിൽനിന്നു വിട്ടുനിന്ന ഐഷ പോറ്റി ഏറെനാളായി നേതൃത്വവുമായി അകൽച്ചയിലാണ്. സമ്മേളനത്തിന്റെ രണ്ടാംദിവസമെങ്കിലും ഐഷ പോറ്റി സമ്മേളനത്തിന് എത്തുമെന്നു കരുതിയിരുന്നെങ്കിലും പങ്കെടുത്തില്ല.