കൊല്ലം: കൊല്ലം കലക്ടറേറ്റ് സ്ഫോടനക്കേസില്‍ വിധി നവംബര്‍ ഏഴിന്. ശിക്ഷാവിധിന്മേലുള്ള വാദം കോടതിയില്‍ പൂര്‍ത്തിയായി. കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിക്കുക. ജീവപര്യന്തം നല്‍കണമെന്ന് പ്രോസിക്യൂഷനും ഏറ്റവും കുറഞ്ഞ ശിക്ഷ നല്‍കണമെന്ന് പ്രതിഭാഗവും വാദിച്ചു. കേസില്‍ ഒന്നുമുതല്‍ മൂന്നുവരെ പ്രതികള്‍ കുറ്റക്കാരെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. നാലാം പ്രതി ഷംസുദ്ധീനെ വെറുതെവിട്ടു. തമിഴ്നാട് സ്വദേശികളായ അബ്ബാസ് അലി, ശംസൂണ് കരീംരാജ, ദാവൂദ് സുലൈമാന്‍ എന്നിവരാണ് പ്രതികള്‍.
2016നാണ് കേസിനാസ്പദമായ സംഭവം. ജൂണ്‍ 15നാണ് മുന്‍സിഫ് കോടതിക്കും സബ് ട്രഷറിക്കുമിടയില് നിര്‍ത്തിയിട്ടിരുന്ന ജീപ്പിന് സമീപം പൊട്ടിത്തെറിയുണ്ടാവുന്നത്. രണ്ട് ചോറ്റുപാത്രങ്ങള്‍ക്കുള്ളില്‍ ഡിറ്റണേറ്ററുകളും, ബാറ്ററിയും വെടിമരുന്നും നിറച്ചാണ് സ്ഫോടനം നടത്തിയത്. സംഭവത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റിരുന്നു. അതേവര്‍ഷം ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍, നെല്ലൂര്‍, മൈസൂരു എന്നിവിടങ്ങളിലെ കോടതിവളപ്പില്‍ സ്ഫോടനം നടന്നിരുന്നു. എല്ലായിടത്തും ബോംബ് സ്ഥാപിച്ചത് ഷംസൂണ്‍ കരീം രാജ തന്നെയാണെന്നാണ് പൊലിസ് കണ്ടെത്തല്‍.