വികസന – ക്ഷേമ പ്രവർത്തനങ്ങൾ നടപ്പാക്കുമ്പോൾ അവ സംസ്ഥാനത്തെ എല്ലാ പ്രദേശങ്ങൾക്കും ജനവിഭാഗങ്ങൾക്കും ഉപകരിക്കണം എന്ന ചിന്തയാണ് സംസ്ഥാന സർക്കാരിനെ നയിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അത്തരം പ്രവർത്തനങ്ങളെ ദുർബലപ്പെടുത്താൻ എന്തൊക്കെ ശ്രമങ്ങളുണ്ടായാലും സർക്കാർ അവയിൽനിന്നും പിന്നോട്ടുപോകില്ല എന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവും ട്രൈബൽ പ്ലസിൽ ഏറ്റവും കൂടുതൽ തൊഴിൽ ദിനം സൃഷ്ടിച്ച പഞ്ചായത്തിനുള്ള മഹാത്മ ഗോത്ര സമൃദ്ധി പുരസ്കാര സമർപ്പണവും നിർവഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ആറ്റിങ്ങൽ എസ് എസ് പൂജ കൺവെൻഷൻ സെന്ററിൽ നടന്ന പരിപാടിയിൽ പട്ടികജാതി പട്ടികവർഗ പിന്നാക്ക വിഭാഗക്ഷേമവകുപ്പ് മന്ത്രി ഒ ആർ കേളു അദ്ധ്യക്ഷത വഹിച്ചു.
മാറുന്ന ലോകത്തിനൊപ്പം മുന്നേറാൻ പട്ടികജാതി-പട്ടികവർഗ്ഗ- പിന്നാക്ക വിഭാഗങ്ങളെ പ്രാപ്തരാക്കുന്ന ഇടപെടലുകളാണ് സർക്കാർ നടത്തുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ദേശീയതലത്തിൽ പിന്നാക്ക വിഭാഗങ്ങൾക്കെതിരായ ആക്രമണം വർധിച്ചു വരുമ്പോൾ കേരളത്തിൽ പട്ടികജാതി- പട്ടികവർഗ്ഗ പിന്നാക്ക വിഭാഗങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും അവരെ പൊതുസമൂഹത്തോടൊപ്പം ചേർത്തുനിർത്തുന്നതിനും നിരന്തരം പരിശ്രമങ്ങൾ നടത്തുന്നു. സാമ്പത്തിക പ്രതിസന്ധിക്കിടയിലും അരികുവൽക്കരിക്കപ്പെട്ടവർക്ക് താങ്ങുംതണലുമായി മാറാൻ സംസ്ഥാന സർക്കാരിനു കഴിയുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
10 ബി.എ- ക്കാരെ സ്വന്തം സമുദായത്തിൽ നിന്ന് കണ്ടിട്ട് മരിക്കണമെന്നാണ് അയ്യൻകാളി ആഗ്രഹിച്ചത്. ആ കേരളത്തിൽ നിന്നും കഴിഞ്ഞ എട്ടു വർഷത്തിനുള്ളിൽ പട്ടികവിഭാഗങ്ങളിൽപ്പെട്ട 800 ഓളം വിദ്യാർത്ഥികൾ സംസ്ഥാന സർക്കാർ നൽകുന്ന പൂർണ്ണ സ്കോളർഷിപ്പോടെ ബിരുദാനന്തര ബിരുദ പഠനത്തിനായി വിദേശത്തേക്കു പോയി. പ്രതിവർഷം 72 പട്ടികവിഭാഗം കുട്ടികൾക്ക് എം ബി ബി എസ് പ്രവേശനം ഉറപ്പാക്കുന്ന പാലക്കാട് മെഡിക്കൽ കോളേജ് രാജ്യത്തിനുതന്നെ മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.