മണിപ്പൂർ സർക്കാരിനെതിരേ രൂക്ഷവിമർശനം ഉയർത്തി സുപ്രീം കോടതി. മണിപ്പൂരിലെ സർക്കാരിനെ തങ്ങൾക്ക് വിശ്വാസമില്ലെന്ന് ജസ്റ്റീസുമാരായ ജെ.ബി. പർദിവാല, ജെൽ ഭുയാൻ എന്നിവരടങ്ങിയ അവധിക്കാല ബെഞ്ച് വ്യക്തമാക്കി.
കുക്കി വിഭാഗത്തിൽപ്പെട്ട വിചാരണത്തടവുകാരന് ചികിത്സ നിഷേധിച്ചതിനാലാണ് കോടതിയുടെ രൂക്ഷവിമർശനം. മണിപ്പൂർ സർക്കാരിന്റെ ഈ നടപടി ഞെട്ടിച്ചെന്നും കോടതി വ്യക്തമാക്കി. തടവുകാരൻ കുക്കി വിഭാഗത്തിൽപ്പെട്ടയാളാണ് എന്ന കാരണത്താലാണ് ചികിത്സ നിഷേധിക്കപ്പെട്ടതെന്നും അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റാതിരുന്നതെന്നും കോടതി നിരീക്ഷിച്ചു. കടുത്ത നടുവേദനയെത്തുടർന്ന് ജയിൽ അധികൃതരോട് ഇയാൾ പരാതിപ്പെട്ടിട്ടും ചികിത്സ നൽകാൻ ജയിൽ അധികൃതർ തയാറായില്ലെന്നും കോടതി കണ്ടെത്തി.