പതിനഞ്ചാം ധനകാര്യ കമ്മീഷൻ പ്രകാരം തദ്ദേശ സ്ഥാപനങ്ങളുടെ 2022-23 വർഷത്തെ ഹെൽത്ത് ഗ്രാന്റായി 558.97 കോടി രൂപ അനുവദിച്ച് തദ്ദേശ സ്വയംഭരണ വകുപ്പ് ഉത്തരവായി. കെട്ടിടം ഇല്ലാത്ത ആരോഗ്യ സ്ഥാപനങ്ങൾക്ക് പുതിയ കെട്ടിടം, ബ്ലോക്ക് പൊതുജനാരോഗ്യ കേന്ദ്രങ്ങൾക്ക് സഹായം, രോഗനിർണയ സംവിധാനങ്ങൾ, കുടുംബാരോഗ്യ കേന്ദ്രങ്ങളിലും ജനകീയാരോഗ്യ കേന്ദ്രങ്ങളിലും ഹെൽത്ത് ആന്റ് വെൽനസ് പ്രവർത്തനങ്ങൾ നടപ്പിലാക്കൽ, നഗരപ്രദേശങ്ങളിലെ കുടുംബാരോഗ്യ കേന്ദ്രങ്ങളിലും ജനകീയാരോഗ്യ കേന്ദ്രങ്ങളിലും രോഗനിർണയ സൗകര്യങ്ങൾ, അർബൻ ഹെൽത്ത് ആന്റ് വെൽനസ് കേന്ദ്രങ്ങൾ തുടങ്ങിയ സ്കീമുകളിലായാണ് തുകയനുവദിച്ചത്.
തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ആരോഗ്യ മേഖലയിൽ വലിയ വികസനങ്ങൾ സാധ്യമാകുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു. ആരോഗ്യ വകുപ്പിന്റെ ഫണ്ടിന് പുറമേ ഹെൽത്ത് ഗ്രാന്റായി അനുവദിച്ച തുകയുപയോഗിച്ച് ആശുപത്രികളിൽ അധിക സൗകര്യങ്ങളൊരുക്കാൻ സാധിക്കും. ഇതിലൂടെ ജനങ്ങൾക്ക് കൂടുതൽ മികച്ച സേവനം ലഭ്യമാക്കാനാകുമെന്നും മന്ത്രി വ്യക്തമാക്കി.
പുതിയ കെട്ടിട നിർമ്മാണത്തിനായി മൂന്ന് വർഷങ്ങളിലാണ് തുകയനുവദിക്കുന്നത്. 513 ജനകീയാരോഗ്യ കേന്ദ്രങ്ങൾക്ക് 55.5 ലക്ഷം വീതവും 13 കുടുംബാരോഗ്യ കേന്ദ്രങ്ങൾക്ക് 1.43 കോടി വീതവും 5 സാമൂഹ്യാരോഗ്യ കേന്ദ്രങ്ങൾക്ക് 5.75 കോടി രൂപ വീതവുമായാണ് 3 വർഷങ്ങളായി അനുവദിക്കുന്നത്. 2022-23 വർഷത്തിൽ ജനകീയാരോഗ്യ കേന്ദ്രം 27.5 ലക്ഷം, കുടുംബാരോഗ്യ കേന്ദ്രം 35.75 ലക്ഷം, സാമൂഹ്യാരോഗ്യ കേന്ദ്രം 1.15 കോടി എന്നിങ്ങനെ വീതമാണ് തുകയനുവദിച്ചത്.