കോട്ടയം: തെരുവുനായ ശല്യം നിയന്ത്രിക്കുന്നതിന് ജില്ലയിൽ കൂടുതൽ എ.ബി.സി. സെന്ററുകൾ സ്ഥാപിക്കാനും വന്ധ്യംകരിച്ച നായ്ക്കളുടെ പുനരധിവാസത്തിന് ശാസ്ത്രീയമായ പരിശീലനമടക്കമുള്ള നൂതന പദ്ധതികൾ നടപ്പാക്കാനുമൊരുങ്ങി ജില്ലാ ഭരണകൂടം.
കോട്ടയം ജില്ലയിൽ തെരുവുനായ നിയന്ത്രണത്തിനായി നിലവിൽ കോടിമതയിൽ മാത്രമാണ് ആനിമൽ ബർത്ത് കൺട്രോൾ(എ.ബി.സി.) സെന്റർ പ്രവർത്തിക്കുന്നത്. കോട്ടയം നഗരസഭയും പള്ളം ബ്ലോക്കും ബ്ലോക്കിന്റെ പരിധിയിലുള്ള അഞ്ചു ഗ്രാമപഞ്ചായത്തുകളുമാണ് ജില്ലാപഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള കോടിമത എ.ബി.സി. സെന്ററിന്റെ ഗുണഭോക്താക്കൾ.
അതിനാൽ ജില്ലയിലെ എല്ലാ ബ്ളോക്കുകളിലും അല്ലെങ്കിൽ ബ്ളോക്കുകൾ സംയുക്തമായോ നഗരസഭകളുമായി യോജിച്ചോ എ.ബി.സി. സെന്ററുകൾ വിപുലപ്പെടുത്തണമെന്നാണ് ജില്ലാ ആസൂത്രണസമിതി നിർദേശിച്ചിരിക്കുന്നത്. ഇതിനായി അടിയന്തരമായി സ്ഥലം കണ്ടെത്തി ബ്ളോക്കുകൾ പദ്ധതി സമർപ്പിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദുവും ജില്ലാ കളക്ടർ വി. വിഗ്നേശ്വരിയും നേതൃത്വം നൽകിയ യോഗം നിർദേശിച്ചു.