കൊട്ടാരക്കര : ഒഡീഷ സ്വദേശിയായ അതിഥിത്തൊഴിലാളി അവയ് ബീറി(30)ന്റെ കൊലപാതകത്തിൽ സഹോദരീ ഭർത്താവ് മനോജ്കുമാർ നായിക് (28) അറസ്റ്റിൽ. വഴക്കിനെത്തുടർന്നു വീടുവിട്ടിറങ്ങിയ അവയ് ബീറിനെ തിരഞ്ഞിറങ്ങിയ മനോജ് വൃന്ദാവൻ ജങ്ഷനു സമീപം ഇയാളെ കണ്ടെത്തുകയും വാക്തർക്കത്തിനിടെ സിമന്റ്കട്ട ഉപയോഗിച്ച് തലയ്ക്കടിച്ചു കൊലപ്പെടുത്തുകയുമായിരുന്നെന്ന് പോലീസ് പറയുന്നു.
ശനിയാഴ്ച പുലർച്ചെയാണ് ചന്തമുക്ക് ടി. ബി.ജങ്ഷൻ റോഡിൽ അർബൻ ബാങ്കിനു സമീപം കടത്തിണ്ണയിൽ അവയ്ബീറിന്റെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: തൃക്കണ്ണമംഗൽ തട്ടത്ത് പള്ളിക്കു സമീപം വാടകവീട്ടിൽ കഴിയുന്ന സഹോദരിക്കും കുടുംബത്തിനുമൊപ്പമായിരുന്നു ഒരുമാസമായി അവയ് ബീറും താമസിച്ചിരുന്നത്. വെള്ളിയാഴ്ച രാത്രി സഹോദരീ ഭർത്താവായ മനോജുമായി വഴക്കിട്ട അവയ് വീടുവിട്ടിറിങ്ങി. ഇയാളെ തിരക്കിയിറങ്ങിയ ബന്ധുക്കളിൽ മനോജ് ഒഴികെയുള്ളവർ തിരികെ വീട്ടിലെത്തി. നഗരത്തിൽ പുലമൺവരെ തിരഞ്ഞു മടങ്ങുംവഴി അർബൻ ബാങ്കിനു സമീപം കടത്തിണ്ണയിൽ മനോജ് അവയ് ബീറിനെ കണ്ടെത്തി. തുടർന്ന് ഇരുവരും വാക്തർക്കത്തിലാകുകയും പ്രകോപിതനായ മനോജ് വീണുപോയ അവയ് ബീറിനെ സിമന്റ്കട്ട ഉപയോഗിച്ച് തലയ്ക്കടിച്ചു കൊലപ്പെടുത്തുകയുമായിരുന്നു.
ശനിയാഴ്ച രാവിലെ ഒഡീഷയിലേക്കു കടക്കാൻ തയ്യാറെടുക്കുന്നതിനിടെയാണ് പോലീസ് മനോജിനെ കസ്റ്റഡിയിലെടുത്തത്. സി.സി.ടി.വി.ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് മനോജാണ് കൊലപാതകിയെന്നു പോലീസ് കണ്ടെത്തിയത്. റൂറൽ ജില്ലാ പോലീസ് മേധാവി എം.എൽ.സുനിലിന്റെ മേൽനോട്ടത്തിൽ ഡിവൈ.എസ്.പി. ജി.ഡി.വിജയകുമാർ, കൊട്ടാരക്കര സി.ഐ. വി.എസ്.പ്രശാന്ത്, എസ്.ഐ. ബാലാജി, സ്പെഷ്യൽ ബ്രാഞ്ച് എസ്.ഐ. ദീപു, എസ്.ഐ.മാരായ പൊന്നച്ചൻ, വാസുദേവൻ, അനിൽ എന്നിവരാണ് കേസ് അന്വേഷിച്ചത്.