സ്കൂൾ ഉച്ച ഭക്ഷണ പരിപാടിയിൽ കേരളം രാജ്യത്തിനാകെ മാതൃകയാണെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. സ്കൂൾ കുട്ടികൾക്കുള്ള ഉച്ച ഭക്ഷണ പരിപാടിയുടെ ഭാഗമായി വിദ്യാർഥികൾക്ക് അഞ്ച് കിലോ അരി വിതരണം ചെയ്യുന്നതിന്റെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരം ബീമ പള്ളി യു.പി.എസിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. സാർവത്രികമായും സൗജന്യമായും സ്കൂൾ വിദ്യാഭ്യാസം ഉറപ്പാക്കുക എന്നത് സംസ്ഥാന സർക്കാരിന്റെ പ്രഖ്യാപിത നയമാണ്. ഇതിന്റെ ഭാഗമായാണ് വേനലവധിക്കാലത്ത് ഭക്ഷ്യ പൊതു വിതരണ വകുപ്പുമായി സഹകരിച്ച് വിദ്യാർഥികൾക്കായി അരി വിതരണം ചെയ്യുന്നത്. 28 ലക്ഷത്തോളം വിദ്യാർഥികൾക്ക് അഞ്ച് കിലോ അരി വീതം നൽകും. ഇതിന്റെ ചെലവുകൾക്കായി സംസ്ഥാന വിഹിതത്തിൽ നിന്ന് 71.86 ലക്ഷം രൂപയാണ് ചെലവഴിക്കുന്നത്. മധ്യവേനൽ അവധിക്കായി സ്കൂളുകൾ അടക്കുന്നതിന് മുമ്പ് അരി വിതരണം പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.
