അറുപത്തി നാലാമത് സംസ്ഥാന സ്കൂൾ കായികോത്സവം ഡിസംബർ 3 മുതൽ 6 വരെ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം, യൂണിവേഴ്സിറ്റി സ്റ്റേഡിയം എന്നിവിടങ്ങളിൽ വച്ച് നടത്തുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. നാല് വർഷത്തെ ഇടവേളയ്ക്കുശേഷമാണ് തലസ്ഥാന നഗരി കായികോത്സവത്തിന് ആതിഥ്യമരുളുന്നത്. കോവിഡ് മഹാമാരിയുടെ രണ്ട് വർഷത്തെ ഇടവേളയ്ക്കു ശേഷം നടക്കുന്ന ആദ്യ സംസ്ഥാന സ്കൂൾ കായികോത്സവത്തിൽ സബ് ജൂനിയർ ബോയ്സ് ആൻഡ് ഗേൾസ് (U/14), ജൂനിയർ ബോയ്സ് ആൻഡ് ഗേൾസ് (U/17), സീനിയർ ബോയ്സ് ആൻഡ് ഗേൾസ് (U/19) എന്നീ കാറ്റഗറികളിലായി ആകെ 2737 മത്സരാർഥികൾ പങ്കെടുക്കും. ഇതിൽ 1443 ആൺകുട്ടികളും, 1294 പെൺകുട്ടികളും ഉൾപ്പെടുന്നു. 350-ഓളം ഒഫിഷ്യൽസും, മേളയിൽ പങ്കെടുക്കും. ഇന്ത്യയിൽ തന്നെ ആദ്യമായി സംസ്ഥാന സ്കൂൾ കായികോത്സവം പകലും രാത്രിയുമായി നടത്തപ്പെടുകയാണ്. 86 വ്യക്തിഗത ഇനങ്ങളും രണ്ട് ക്രോസ് കൺട്രി മത്സരങ്ങളും 10 ടീം ഇനങ്ങളും (റിലേ) ഉൾപ്പെടെ ആകെ 98 ഇനങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നതെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഗതാഗത മന്ത്രി ആന്റണി രാജുവും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
