നോർവീജിയൻ പങ്കാളിത്തത്തോടെ, പ്രവർത്തനക്ഷമമായ ആശയങ്ങൾക്ക് രൂപം നൽകിക്കൊണ്ട് കേരളത്തിലെ മത്സ്യബന്ധന മേഖലയുടെ സമഗ്ര വികസനത്തിനായി തയ്യാറാക്കിയ കർമ്മ പദ്ധതിക്കാണ് സംസ്ഥാന സർക്കാർ തുടക്കം കുറിക്കുകയാണെന്ന് ഫിഷറീസ്, കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ വിദേശ സന്ദർശനത്തിന്റെ തുടർച്ചയായി നോർവെയുടെ സഹകരണത്തോടെ മൽസ്യബന്ധന മേഖലയിൽ നടപ്പാക്കാവുന്ന വിവിധ കർമ്മ പരിപാടികളുടെ രൂപീകരണ ചർച്ചയിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. കേരളത്തിന് നോർവേയുമായി കഴിഞ്ഞ ഏഴ് പതിറ്റാണ്ടുകളായുള്ള ബന്ധമുണ്ട്, കൂടാതെ 1950 കളിൽ നമ്മുടെ സംസ്ഥാനത്തിന്റെ മത്സ്യബന്ധന മേഖല വികസിപ്പിക്കുന്നതിനായി നോർവെയുമായി സഹകരിച്ചിട്ടുണ്ട്.ഫിഷറീസ്, അക്വാകൾച്ചർ മേഖലകളിലെ നൂതന സാങ്കേതിക വിദ്യകൾ നോർവീജിയൻ സ്ഥാപനങ്ങളിൽ നിന്ന് പഠിക്കുക എന്നതാണ് ചർച്ചയിൽ പങ്കെടുക്കുന്ന കേരള പ്രതിനിധി സംഘത്തിന്റെ പ്രധാന ദൗത്യം. നോർവെയുടെ നൂതന സാങ്കേതിക വിദ്യകളും അടിസ്ഥാന ഘടനയും കൃത്യതയും അതിശയിപ്പിക്കുന്നതാണ്. നയതന്ത്രജ്ഞർ, ഭരണാധികാരികൾ, ആസൂത്രകർ, വികസന ഉദ്യോഗസ്ഥർ എന്നിവർക്കൊപ്പം ശാസ്ത്ര സമൂഹത്തെയും കർമ്മ പരിപാടി രൂപീകരിക്കുന്നത്തിനുള്ള സംഘത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
