സംസ്ഥാന സർക്കാരിന്റെ ലഹരി വിമുക്ത കേരളം നോ ടു ഡ്രഗ്സ് ക്യാമ്പയിനിന്റെ ഭാഗമായി അതിഥി തൊഴിലാളികൾക്കായി തൊഴിലും നൈപുണ്യവും വകുപ്പ് നടപ്പിലാക്കുന്ന കവച് ലഹരി വിരുദ്ധ പരിപാടി രണ്ടാം ഘട്ടത്തിലേക്ക് കടക്കുകയാണെന്നും രണ്ടാം ഘട്ടത്തിൽ നേരിട്ടുള്ള കൂടുതൽ ഇടപെടലുകൾക്ക് പ്രാധാന്യം നൽകുമെന്നും തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. സംസ്ഥാനത്തെ എല്ലാ അതിഥിതൊഴിലാളി ക്യാമ്പുകളിലും, തൊഴിലിടങ്ങളിലും ഉദ്യോഗസ്ഥർ നേരിട്ടെത്തി സ്ഥിതിഗതികൾ വിലയിരുത്തും. ലഹരി വ്യാപന സാധ്യതകൾ കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്നും ലഹരി വിമുക്തിയുമായി ബന്ധപ്പെട്ട് തൊഴിലാളികൾക്ക് വേണ്ട എല്ലാ സഹായങ്ങളും നൽകുമെന്നും മന്ത്രി പറഞ്ഞു. അതിഥി തൊഴിലാളികൾക്കായുള്ള ലഹരി വിരുദ്ധ പ്രചാരണ പരിപാടി കവചിന്റെ സംസ്ഥാനതല സമാപനസമ്മേളനത്തിന്റെ ഉദ്ഘാടനം തിരുവനന്തപുരം പുത്തരിക്കണ്ടം ഇ.കെ. നായനാർ പാർക്കിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
ക്യാമ്പുകളിൽ ഏതെങ്കിലും തരത്തിലുള്ള ലഹരിപദാർത്ഥങ്ങളുടെ ഉപഭോഗമോ വിനിമയമോ വ്യാപനമോ ശ്രദ്ധയിൽപ്പെട്ടാൽ പോലീസ്, എക്സൈസ് വകുപ്പുകളുമായി ചേർന്നു കർശന നടപടികൾ സ്വീകരിക്കും. ലഹരി ഉപയോഗവുമായി ബന്ധപ്പെട്ടുള്ള ആരോഗ്യപ്രശ്നങ്ങൾക്കും ലഹരി വിമുക്തിക്കും ആരോഗ്യവകുപ്പുമായി ചേർന്ന് പരിഹാരം കണ്ടെത്തുമെന്നും മന്ത്രി പറഞ്ഞു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വന്ന് കേരളത്തിന്റെ ഉത്പാദന സേവന,വിതരണ മേഖലകളിൽ ഒഴിച്ചുകൂടാനാവാത്ത ഘടകമായി മാറി അതിഥിത്തൊഴിലാളികൾ മാറി. മറ്റൊരു സംസ്ഥാനത്തും ഇല്ലാത്ത തരത്തിൽ ഒട്ടേറെ ക്ഷേമ പദ്ധതികളാണ് സർക്കാർ നടപ്പാക്കുന്നത്. എന്നാൽ അവർക്കിടയിൽ ഒറ്റപ്പെട്ട ചില ക്രിമിനൽ പ്രവണതകളും ലഹരി ഉപയോഗവും ഉണ്ടെന്നുള്ള റിപ്പോർട്ടുകളെ സർക്കാർ അതീവ ഗൗരവത്തോടെയാണ് കാണുന്നത്. അതിഥി തൊഴിലാളികളെ ലഹരിമാഫിയ ഉപയോഗിക്കുന്നതായും അവരിൽ കമ്പോളം കണ്ടെത്തുന്നതായും റിപ്പോർട്ടുകളുണ്ട്. അത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ സർക്കാർ വിട്ടുവീഴ്ചയില്ലാത്ത കർശന നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.