25 വർഷം കൊണ്ട് കേരളത്തിലെ ജനങ്ങളുടെ ജീവിതനിലവാരം മധ്യവർഗ രാഷ്ട്രങ്ങളുടെ ജീവിതനിലവാരത്തിലേക്ക് ഉയർത്തുക എന്നത് നവകേരള പരിപാടിയുടെ പ്രധാന ലക്ഷ്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
ഓണത്തോടനുബന്ധിച്ച് കൺസ്യൂമർഫെഡ് സംസ്ഥാനത്തുടനീളം ഒരുക്കുന്ന 1600 ചന്തകളുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവഹിച്ച് സംസാരിക്കയായിരുന്നു അദ്ദേഹം.
വലിയ തോതിലാണ് രാജ്യത്ത് വിലക്കയറ്റമുള്ളത്. റിസർവ് ബാങ്ക് തന്നെ പറയുന്നു കഴിഞ്ഞ മൂന്ന് ദശാബ്ദത്തിനിടെ കടുത്ത വിലക്കയറ്റമാണ് രാജ്യം നേരിടുന്നതെന്ന്. നിർഭാഗ്യവശാൽ ഇത് നേരിടുന്നതിൽ രാജ്യം പുറകോട്ട് പോവുകയാണ്. ഉള്ളത് തന്നെ വേണ്ടെന്ന് വെക്കും വിധം പലതും വെട്ടികുറയ്ക്കുന്നു. ഇവിടെയാണ് കേരളം ബദൽ ആകുന്നത്. കഴിഞ്ഞ ആറ് വർഷത്തിനിടെ സാധാരണക്കാരന് അവശ്യം വേണ്ട 13 നിത്യോപയോഗ സാധനങ്ങളുടെ വിലയിൽ യാതൊരു വർധനയുമുണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ഇത് രാജ്യത്ത് തന്നെ വിചിത്രമായ അനുഭവമാണ്. കാരണം, രാജ്യത്തിന്റെ ഇതര ഭാഗങ്ങളിൽ ഈ സാധനങ്ങൾക്ക് വലിയ വിലക്കയറ്റമുണ്ടായി. വിപണിയിൽ ഫലപ്രദമായി ഇടപെടുന്നതിന്റെ ഫലമായാണ് വിലക്കയറ്റം പിടിച്ചുനിർത്താൻ കേരളത്തിന് സാധിച്ചത്. നാടിനോടും നാട്ടുകാരോടും സർക്കാരിന് പ്രതിബദ്ധതയുള്ളതിനാലാണ് ഇത് സാധ്യമാകുന്നത്. അങ്ങനെ ജനങ്ങൾക്ക് ആശ്വാസമേകി വിലക്കയറ്റത്തിന്റെ ആഘാതം ഏറ്റവും കുറഞ്ഞ തോതിൽ അനുഭവപ്പെടുന്ന സംസ്ഥാനമായി കേരളം മാറിയെന്ന് അദ്ദേഹം പറഞ്ഞു.
