സാമൂഹിക പ്രതിബദ്ധതയുള്ള വിഷയങ്ങൾ കൂടി ഉൾപ്പെടുത്തി പാഠ്യപദ്ധതി രൂപീകരണം സാധ്യമാക്കുന്നതിന് ജനകീയ അഭിപ്രായങ്ങളെ സർക്കാർ സ്വാഗതം ചെയ്യുകയാണെന്ന് ഭക്ഷ്യ ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി ജി.ആർ. അനിൽ അഭിപ്രായപ്പെട്ടു. സ്കൂൾ പാഠ്യപദ്ധതികളുടെ പരിഷ്കരണത്തിന് ജനകീയ ചർച്ചകളുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
60 ലക്ഷത്തോളം വിദ്യാർത്ഥികൾ ഉൾപ്പെടുന്ന വിദ്യാഭ്യാസ മേഖലയാണ് സംസ്ഥാനത്തിന്റേത്. പൊതു വിദ്യാഭ്യാസ രംഗം മെച്ചപ്പെടുത്തുന്നതിന് സംസ്ഥാന സർക്കാരിന്റെ പരിശ്രമങ്ങൾ തുടരുകയാണ്. പണമുള്ളവർക്ക് മാത്രം വിദ്യാഭ്യാസം എന്ന ചിന്ത മാറ്റി എല്ലാവർക്കും മികച്ച വിദ്യാഭ്യാസം സാധ്യമാക്കുകയാണ് ഈ സർക്കാർ ചെയ്തത്. ഇതിന് നല്ല ജനസ്വീകാര്യത ലഭിച്ചതുകൊണ്ടാണ് ലക്ഷക്കണക്കിന് വിദ്യാർത്ഥികൾ നമ്മുടെ സർക്കാർ, എയ്ഡഡ് സ്കൂളുകളിലേക്ക് തിരികെയെത്തിയത്. 100 ശതമാനം വിജയം എന്നതുപോലെ 100 ശതമാനം എപ്ലസ് നേടുന്ന സ്കൂളുകൾ എന്ന ലക്ഷ്യത്തിലേക്കാണ് കേരളം മാറിക്കൊണ്ടിരിക്കുന്നത്. പാഠ്യവിഷയങ്ങൾക്കൊപ്പം പാഠ്യേതര വിഷയങ്ങളിലും മികവു പുലർത്തുവാൻ വിദ്യാർത്ഥികളെ സഹായിച്ചതിൽ വിദ്യാലയങ്ങൾക്കും പി.ടി.എ കൾക്കും വലിയ പങ്കാണുള്ളത്.