റാന്നി: റാന്നി താലൂക്ക് ആശുപത്രിയിലെ ചികിത്സാ പിഴവ് മൂലം മരണപ്പെട്ട വി എസ് സാനിമോളുടെ മരണത്തെപ്പറ്റി സമഗ്ര അന്വേഷണം നടത്തണമെന്ന് പെന്തകോസ്ത് കൗൺസിൽ ഓഫ് ഇന്ത്യാ കേരളാ സ്റ്റേറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു.
റാന്നി സെൻ്റ് തോമസ് കോളേജ് രണ്ടാം വർഷ സാമ്പത്തീക ശാസ്ത്ര വിദ്യാർത്ഥിനിയായിരുന്നു മരണപ്പെട്ട വി എസ് സാനിമോൾ. മെയ് 26 ന് രാത്രി ഒൻപത് മണിക്കാണ് പുറംവേദനയെ തുടർന്ന് റാന്നി താലൂക്ക് ആശുപത്രിയിലെ ക്വാഷ്വാലിറ്റിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് അഞ്ച് മണിക്കൂർ കഴിഞ്ഞ് ചികിത്സക്കിടയിൽ മരണപ്പെടുകയായിരുന്നു.
മരണത്തിൻ്റെ പിന്നിലെ ദുരൂഹതയെ പറ്റി അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് മാതാവ് മുഖ്യമന്ത്രി, ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്, ആരോഗ്യവകുപ്പ് സെക്രട്ടറി, ജില്ലാ മെഡിക്കൽ ഓഫീസർ, ജില്ലാ പോലീസ് സൂപ്രണ്ട്, അഡ്വ. പ്രമോദ് നാരായണൻ എംഎൽഎ, പ്രതിപക്ഷ നേതാവ് അഡ്വ. വി. ഡി സതീശൻ, സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ എന്നിവർക്ക് പരാതി നൽകി. എന്നാൽ അധികാരികളുടെ ഭാഗത്ത് നിന്നും അനുകൂലമായ പ്രതികരണം ഉണ്ടായില്ല.
ജനപ്രതിനിധികളും പൊതുജനങ്ങളും അടങ്ങുന്ന ആക്ഷൻ കൗൺസിൽ പരാതി നൽകുകയും പോലീസിൻ്റെ അനാസ്ഥയ്ക്ക് എതിരെ പെരുമ്പട്ടി പോലീസ് സ്റ്റേഷന് മുന്നിൽ ധർണ്ണയും നടത്തി.
സാനിമോൾ മരിച്ചിട്ട് രണ്ടു മാസം കഴിഞ്ഞിട്ടും പോലീസിന് കൊടുത്ത പരാതിയുടെ അടിസ്ഥാനത്തിൽ മാതാപിതാക്കളുടെ മൊഴി എടുക്കാൻ ഇതുവരെ തയ്യാറായിട്ടില്ല. ആശുപത്രി അധികാരികളുടെ നിസ്സംഗതയിൽ, ചികിത്സാ പിഴവ് മൂലം സംഭവിച്ച മരണത്തിൽ അന്വേഷണം ഊർജ്ജിതപ്പെടുത്തണമെന്ന് പിസിഐ ആവശ്യപ്പെട്ടു.