കേന്ദ്ര സർക്കാർ മാനദണ്ഡങ്ങളിൽ ഇളവ് വരുത്തി കേരളത്തിലെ അർഹരായ മുഴുവൻ ജനങ്ങവിഭാഗങ്ങളെയും റേഷൻ സമ്പ്രദായത്തിന്റെ പരിധിയിൽ കൊണ്ടുവരണമെന്ന് കേരളം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ചു കേരള നിയമസഭയുടെ നടപടി ക്രമവും കാര്യനിർവഹണവും സംബന്ധിച്ച ചട്ടം 118 പ്രകാരം ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ അവതരിപ്പിച്ച പ്രമേയം നിയമസഭ ഏകകണ്ഠമായി അംഗീകരിച്ചു.
രാജ്യത്ത് ആദ്യമായി സാർവത്രിക റേഷൻ സമ്പ്രദായം നടപ്പിലാക്കിയ സംസ്ഥാനമാണ് കേരളം. സംസ്ഥാനത്തെ ജനങ്ങൾക്ക് സൗജന്യ നിരക്കിൽ ഭക്ഷ്യ ഭദ്രത പ്രദാനം ചെയ്യുന്നതിൽ സാർവത്രിക റേഷൻ സമ്പ്രദായം വലിയ പങ്ക് വഹിച്ചിട്ടുണ്ട്. 2013 ലെ ദേശീയ ഭക്ഷ്യ ഭദ്രതാ നിയമം നടപ്പിലാകുന്നതുവരെ കേരളത്തിൽ സാർവത്രിക റേഷൻ സമ്പ്രദായം നിലനിന്നിരുന്നു. ഭക്ഷ്യ ഭദ്രത നിയമം 2016ൽ സംസ്ഥാനത്ത് നടപ്പിലാക്കിയതോടുകൂടി കേരളത്തിലെ റേഷൻ സമ്പ്രദായം മുൻഗണന വിഭാഗങ്ങൾക്ക് മാത്രമായി കേന്ദ്ര സർക്കാർ പരിമിതപ്പെടുത്തി.
