സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ മേഖലയിൽ 30 മികവിന്റെ കേന്ദ്രങ്ങൾ യാഥാർഥ്യമാക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. സർവകലാശാലകളുമായി ബന്ധപ്പെട്ടു സ്ഥാപിക്കുന്ന ഇവ സ്വതന്ത്രമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങളായിരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഉന്നതവിദ്യാഭ്യാസ മേഖലയിൽ നടപ്പാക്കുന്ന ശാക്തീകരണ പദ്ധതികളുടെ സംസ്ഥാനതല ഉദ്ഘാടനവും സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗൺസിലിന്റെ ആസ്ഥാന മന്ദിരത്തിന്റെ ശിലാസ്ഥാപനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാഭ്യാസ രംഗത്തു കേരളം രാജ്യത്തുതന്നെ മുൻപന്തിയിലാണെങ്കിലും കാലത്തിനനുസൃതമായ കോഴ്സുകൾക്കു ചേരണമെന്നും പഠിക്കണമെന്നുമുള്ള വിദ്യാർഥികളുടെ ആവശ്യം വേണ്ടവിധം നിറവേറ്റാനാകാത്തതു കുറവായി നിൽക്കുകയാണെന്നു മുഖ്യമന്ത്രി പറഞ്ഞു. മികവിന്റെ കേന്ദ്രങ്ങൾ സംസ്ഥാനത്ത് ഉണ്ടായില്ലെന്നതാണ് ഈ കുറവിനു കാരണം. അതു തിരുത്താനും ഉന്നതവിദ്യാഭ്യാസ മേഖലയിലാകെ കാലാനുസൃതമായ മികവു കൊണ്ടുവരാനുമുള്ള ശ്രമങ്ങളാണു സർക്കാർ നടത്തുന്നത്.
സംസ്ഥാനത്ത് 30 സെന്റർ ഓഫ് എക്സലൻസുകൾ സ്ഥാപിക്കുകയാണു സർക്കാരിന്റെ ലക്ഷ്യം. അതിൽ അഞ്ചോ ആറോ എണ്ണമാണ് ഇപ്പോൾ പ്രാവർത്തികമാക്കുന്നത്. അടുത്തടുത്ത വർഷങ്ങളിൽ ഇവയുടെ എണ്ണം വർധിപ്പിച്ചു മുപ്പതിലേക്ക് എത്തിക്കാനാകും. മികവിന്റെ കേന്ദ്രങ്ങൾ സർവകലാശാലകളുമായി ബന്ധപ്പെട്ടായിരിക്കും നിൽക്കുന്നതെങ്കിലും സർവകലാശാലകളുടെ നിയന്ത്രണത്തിലായിരിക്കില്ല. അവ തീർത്തും സ്വതന്ത്രമായിരിക്കും. സെന്റർ ഓഫ് എക്സലൻസുകളുടെ പ്രവർത്തനത്തിന് ഒരുതരത്തിലുമുള്ള പരിമിതി സൃഷ്ടിക്കുന്ന നിലയുണ്ടാകരുത്. സ്വതന്ത്രമായി പ്രവർത്തിക്കാനുള്ള എല്ലാ സാഹചര്യവും ഒരുക്കിക്കൊടുക്കണം. അക്കാദമിക് രംഗത്തെ മുന്നേറ്റത്തിനു തടസമായി നിൽക്കുന്ന വിഷയങ്ങൾ ക്രോഡീകരിച്ച് ഉന്നതവിദ്യാഭ്യാസ കൗൺസിൽ നിയോഗിച്ച കമ്മിഷനുകൾ റിപ്പോർട്ടായി നൽകിയിട്ടുണ്ട്. അവ ഷെൽഫിൽ വയ്ക്കാനുള്ളതല്ല. നടപ്പാക്കാനുള്ളതാണ്. ഇതു പൂർത്തിയാകുന്നതോടെ ഇപ്പോഴത്തെ ചെറിയ പ്രശ്നങ്ങൾക്കു പരിഹാരമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.