തിരുവനന്തപുരം: നാട്ടറിവുകൾക്കൊപ്പം ആധുനിക സാങ്കേതിക വിജ്ഞാനങ്ങളെയും കൃഷിയിൽ ഉപയോഗപ്പെടുത്തി മുന്നേറാനുള്ള ശ്രമങ്ങളാണ് സർക്കാർ നടത്തുന്നതെന്ന് സ്പീക്കർ എം ബി രാജേഷ്. ‘ഞങ്ങളും കൃഷിയിലേക്ക്’ പദ്ധതി വഴി ധാരാളം വനിതകളും ചെറുപ്പക്കാരും കൃഷിയിലേക്ക് ആകൃഷ്ടരാകുന്നുണ്ട്. സാങ്കേതികവിദ്യകൾ കൂടി പ്രയോജനപ്പെടുത്തുമ്പോൾ കൂടുതൽ പേരെ കൃഷിയിലേക്ക് എത്തിക്കാനാകുമെന്നും സ്പീക്കർ പറഞ്ഞു. ഞാറ്റുവേല ചന്തകളുടെയും കർഷക സഭകളുടെയും സംസ്ഥാനതല പൊതുസമ്മേളനവും ജില്ലാതല കർഷക അവാർഡ് വിതരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആളുകളെ കൃഷിയിലേക്ക് ആകർഷിക്കുകയും കൃഷി വ്യാപകമാക്കുകയും ആധുനിക വൽക്കരിക്കുകയും ഭക്ഷ്യോൽപ്പാദനം വർധിപ്പിക്കുകയുമാണ് ഈ ക്യാംമ്പയിനിലൂടെ ഉദ്ദേശിക്കുന്നതെന്നും സ്പീക്കർ പറഞ്ഞു.
അധികം വൈകാതെ ലോകം ഭക്ഷ്യ ക്ഷാമത്തിലേക്ക് നീങ്ങുമെന്നാണ് ഐ എം എഫും ലോകബാങ്കും മുന്നറിയിപ്പ് നൽകുന്നത്. ഭക്ഷ്യവിലക്കയറ്റം ആഗോളതലത്തിൽ തന്നെ വർദ്ധിച്ചിട്ടുണ്ട്. ഇതൊക്കെ ഏറ്റവും കൂടുതൽ ബാധിക്കുന്ന ഒരു സംസ്ഥാനമാണ് കേരളം. ഇതു മുന്നിൽ കണ്ട് ദീർഘവീക്ഷണത്തോടെയുള്ള പ്രവർത്തനമാണ് കൃഷി വകുപ്പ് നടത്തുന്നതെന്നും സ്പീക്കർ പറഞ്ഞു.