ലഹരിക്കടത്ത് തടയാൻ വിവിധ എൻഫോഴ്സ്മെന്റ് ഏജൻസികളുമായി ചേർന്ന് സംയുക്ത പരിശോധനകളും റെയ്ഡുകളും ശക്തിപ്പെടുത്തിയെന്ന് തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ നിയമസഭയിൽ അറിയിച്ചു. അന്യസംസ്ഥാനങ്ങളിൽ നിന്ന് ട്രെയിൻ മാർഗ്ഗമുള്ള മയക്കുമരുന്ന് വരവ് തടയാൻ റെയിൽവേ പൊലിസുമായി ചേർന്ന് ട്രെയിനുകളിലും, കോസ്റ്റ്ഗാർഡ്, കോസ്റ്റൽ പൊലീസ് എന്നിവരുമായി ചേർന്ന് കടലിലും പരിശോധന ശക്തമാക്കിയിട്ടുണ്ട്. കസ്റ്റംസുമായി ചേർന്നും പരിശോധന നടത്തിവരുന്നതായി മന്ത്രി അറിയിച്ചു. എം എൽ എ മാരായ എം മുകേഷ്, ഡി കെ മുരളി, കാനത്തിൽ ജമീല, എം എസ് അരുൺ കുമാർ എന്നിവരുടെ ചോദ്യങ്ങൾക്കായിരുന്നു മന്ത്രിയുടെ മറുപടി. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരത്തും, മദ്യ-മയക്കുമരുന്ന് വിൽപ്പന നടക്കുന്നെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട പ്രദേശത്തും പൊലീസുമായി ചേർന്ന് പരിശോധന നടത്തുന്നുണ്ട്. ഈ പ്രദേശങ്ങളിൽ ലഹരി ഉപയോഗവും കുറ്റകൃത്യങ്ങളും തടയാൻ മുൻകരുതൽ പരിശോധനയും രഹസ്യ നിരീക്ഷണവും നടത്തിവരുന്നു. വനാതിർത്തികളിൽ വനം റവന്യൂ പൊലീസ് വകുപ്പുകളുമായി ചേർന്നും സംയുക്ത പരിശോധന നടത്തുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.
