അടുത്ത വർഷം മുതൽ പരമ്പരാഗത വള്ളങ്ങൾക്കും ട്രോളിംഗ് നിരോധന കാലയളവിൽ മത്സ്യബന്ധനത്തിന് നിരോധനമേർപ്പെടുത്തുമെന്ന രീതിയിൽ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്ത വസ്തുതാവിരുദ്ധമാണെന്ന് മത്സ്യബന്ധനവകുപ്പ് മന്ത്രി സജി ചെറിയാൻ അറിയിച്ചു. ഇത്തരത്തിൽ യാതൊരു ചർച്ചയും തീരുമാനവും ഉണ്ടായിട്ടില്ല. രാഷ്ട്രീയ ലക്ഷ്യത്തോടെ മത്സ്യത്തൊഴിലാളികളിൽ ആശങ്ക പടർത്താനായി ഇത്തരം വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കും. ഇത്തരം കള്ളപ്രചാരണങ്ങളിൽ വീഴാതെ ട്രോളിംഗ് വിജയിപ്പിക്കുവാൻ പരമ്പരാഗത മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെ എല്ലാവരും മുന്നോട്ട് വരണമെന്നും മന്ത്രി അഭ്യർഥിച്ചു.
കേരള തീരക്കടലിൽ അശാസ്ത്രീയവും നിയമവിരുദ്ധവുമായ രീതിയിൽ മത്സ്യബന്ധനത്തിലേർപ്പെടുന്നവർക്കും യാനങ്ങൾക്കുമെതിരെ കർശന നടപടി സ്വീകരിക്കും. പുതുക്കിയ കെ.എം.എഫ്.ആർ ചട്ടം അനുസരിച്ച് നിരോധിത വലകൾ ഉപയോഗിച്ചുള്ളതും നശീകരണ മത്സ്യബന്ധന രീതികളായ ഡൈനാമൈറ്റ് പോലുള്ള സ്ഫോടക വസ്തുക്കൾ, വിഷം, മറ്റ് മാരകമായ രാസവസ്തുക്കൾ, കൃത്രിമ പ്രകാശം എന്നിവ ഉപയോഗിച്ചുളളതും തെങ്ങിന്റെ ക്ലാഞ്ഞിൽ, വൃക്ഷ ശിഖരങ്ങൾ എന്നിവ ഉപയോഗിച്ചും പ്ലാസ്റ്റിക് ബോട്ടിലുകൾ, ഉപയോഗശൂന്യമായ വല എന്നിവ കൂട്ടികെട്ടിയുമുള്ളതുമായ മത്സ്യബന്ധനം നിരോധിച്ചിട്ടുണ്ട്. സി.എം.എഫ്.ആർ.ഐയുടെ റിപ്പോർട്ടിന്റെയും ശുപാർശയുടെയും അടിസ്ഥാനത്തിൽ കേരളതീരത്ത് സുലഭമായ 58 ഇനം മത്സ്യ ഇനങ്ങളുടെ കാര്യത്തിൽ നിയമപരമായി പിടിച്ചെടുക്കാവുന്ന ഏറ്റവും കുറഞ്ഞ വലിപ്പം നിശ്ചയിച്ച് സർക്കാർ വിജ്ഞാപനം ഇറക്കിയിട്ടുണ്ട്.
