പുകയില വിരുദ്ധ ക്ലിനിക്കുകൾ ഈ വർഷം മുതൽ സബ് സെന്റർ തലത്തിൽ കൂടി ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ജെപിഎച്ച്എൻ, ജെഎച്ച്ഐ എന്നിവർക്ക് പരിശീലനം നൽകി പുകവലി ശീലം ഉള്ളവർക്ക് കൗൺസിലിംഗും ആവശ്യമായവർക്ക് ചികിത്സയും നൽകുന്നു. തൃശൂർ ജില്ലയിൽ 25 സബ് സെന്ററുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ ഇത് നടപ്പിലാക്കും. രണ്ടാം ഗ്ലോബൽ അഡൾട്ട് ടുബാക്കോ സർവേ പ്രകാരം കേരളത്തിലെ മൊത്തം പുകവലിയുടെ ഉപയോഗം 12.7 ശതമാനമാണ്. ഒന്നാം സർവേയിൽ 21.4 ശതമാനം ഉണ്ടായിരുന്ന പുകയിലയുടെ ഉപയോഗം ഗണ്യമായി കുറഞ്ഞുവെങ്കിലും 15 മുതൽ 17 വയസുള്ളവരിൽ ഇതിന്റെ ഉപയോഗം നേരിയ തോതിൽ വർധിച്ചത് ആശങ്കയോടെയാണ് ആരോഗ്യവകുപ്പ് കാണുന്നത്. മാത്രവുമല്ല പൊതുസ്ഥലങ്ങളിലും ഗാർഹികവുമായുള്ള പുകയിലയുടെ ഉപയോഗം 13.7 ശതമാനത്തോളം നിഷ്ക്രിയ പുകവലിക്ക് കാരണമാകുന്നു എന്നത് പുകവലിക്കാത്തവരെയും ഇത് ആരോഗ്യപരമായി ബാധിക്കുന്നു എന്നതിന്റെ തെളിവാണ്. പുകയിലയുടെ ദൂഷ്യഫലങ്ങൾ തിരിച്ചറിഞ്ഞ് അവ ഉപേക്ഷിക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.
