സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ അതിവേഗ നീതി ഉറപ്പാക്കുമെന്നും കുറ്റവാളികൾ എത്ര ഉന്നതരായാലും നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കേരള നിയമസഭ സംഘടിപ്പിക്കുന്ന വനിതാ സാമാജികളുടെ ദേശീയ സമ്മേളനത്തിന്റെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സ്ത്രീകളുടെ അവകാശ സംരക്ഷണത്തിനും ലിംഗനീതി ഉറപ്പാക്കുന്നതിലും ശക്തമായ നടപടികളുമായാണു സർക്കാർ മുന്നോട്ടുപോകുന്നതെന്നു മുഖ്യമന്ത്രി പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ വനിതകൾക്ക് 50 ശതമാനം സംവരണം ഏർപ്പെടുത്തിയ രാജ്യത്തെ ചുരുക്കം സംസ്ഥാനങ്ങളിലൊന്നാണു കേരളം. തദ്ദേശ സ്ഥാപനങ്ങളിലെ ചെയർപേഴ്സൺ സ്ഥാനങ്ങളിൽ 50 ശതമാനം സംവരണം ഏർപ്പെടുത്തിയ ഏക സംസ്ഥാനവും കേരളമാണ്.
സ്ത്രീകളുടെ അവകാശ സംരക്ഷണ കാര്യത്തിൽ സ്വാതന്ത്ര്യത്തിനു ശേഷം രാജ്യത്തിനു വലിയതോതിൽ മുന്നോട്ടുപോകാൻ കഴിഞ്ഞിട്ടുണ്ട്. ഇനിയും ഏറെ ദൂരം പോകാനുമുണ്ട്. എന്നാൽ പല വികസന സൂചികകളിലും രാജ്യശരാശരിയേക്കാൾ മുൻപന്തിയിലെത്താൻ കേരളത്തിനു കഴിഞ്ഞിട്ടുണ്ട്. ഗർഭസ്ഥശിശു മരണനിരക്കിൽ രാജ്യത്തെ നിരക്ക് 103 (ഒരു ലക്ഷത്തിൽ) ആണ്. എന്നാൽ കേരളത്തിൽ ഇത് 30 മാത്രമേ ഉള്ളൂ. സ്ത്രീകളുടെ ആയൂർദൈർഘ്യം രാജ്യ ശരാശരി 70.7 വർഷമാണ്. എന്നാൽ കേരളത്തിൽ ഇത് 80 വർഷമാണ്. 51 ശതമാനം പെൺകുട്ടികൾ മാത്രമാണു രാജ്യത്ത് ഹയർ സെക്കൻഡറി വിദ്യാഭ്യാസത്തിനു ചേരുന്നത്. കേരളത്തിൽ ഇത് 83 ശതമാനമാണ്. വനിതാ തൊഴിലാളികളുടെ ദിവസ വേതന ശരാശരി കേരളത്തിൽ 406 രൂപയാണ്. രാജ്യത്തെ ശരാശരി 211 രൂപയാണ്.
