സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പിന്റെ ഇന്റലിജൻസ് വിഭാഗം 2021-22 സാമ്പത്തിക വർഷത്തിൽ നടത്തിയ പരിശോധനകളിൽ സംസ്ഥാന വ്യാപകമായി 17,262 നികുതി വെട്ടിപ്പ് കേസുകൾ പിടികൂടി. രേഖകൾ ഇല്ലാതെയും, അപൂർണ്ണവും, തെറ്റായതുമായ വിവരങ്ങൾ അടങ്ങിയ രേഖകൾ ഉപയോഗിച്ചും നടത്തിയ നികുതി വെട്ടിപ്പ് ശ്രമങ്ങളാണ് ഇന്റലിജൻസ് വിഭാഗം പിടികൂടിയത്. നികുതി, പിഴ ഇനങ്ങളിലായി 79.48 കോടി രൂപ ഈടാക്കി.വിവിധ ഇന്റലിജൻസ് സ്ക്വാഡുകൾ നടത്തിയ പരിശോധനകളും, സംസ്ഥാന അതിർത്തിയിൽ സ്ഥാപിച്ചിട്ടുള്ള ആട്ടോമാറ്റിക് നമ്പർ പ്ളേറ്റ് റെക്കഗ്നിഷൻ ക്യാമറ സംവിധാനത്തിന്റെ സഹായത്തോടെ 24 മണിക്കൂറും പ്രവർത്തിക്കുന്ന സർവൈലെൻസ് സ്ക്വാഡുകളുടെ പരിശോധനയും, കൂടാതെ പാഴ്സൽ ഏജൻസികൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവ കേന്ദ്രീകരിച്ചും നടത്തിയ പരിശോധനകളുടെ അടിസ്ഥാനത്തിലാണ് കേസുകൾ പിടികൂടിയത്.tax evasionജി.എസ്.ടി നിയമപ്രകാരം ഉപഭോക്താക്കൾക്ക് ബില്ല് നൽകുന്നു എന്ന് ഉറപ്പാക്കാൻ കഴിഞ്ഞ സാമ്പത്തിക വർഷം സംസ്ഥാന വ്യാപകമായി 2881 ടെസ്റ്റ് പർച്ചേസുകളാണ് നടത്തിയത്. ക്രമക്കേടുകൾ കണ്ടെത്തിയ 1468 സ്ഥാപനങ്ങൾക്കെതിരെ കേസ് എടുക്കുകയും, 20,000 രൂപ വീതം പിഴ ഈടാക്കുകയും ചെയ്തു. ചരക്ക് സേവന നികുതി നിയമം നിലവിൽ വന്നതിന് ശേഷം ആദ്യമായാണ് ഒരു സാമ്പത്തിക വർഷത്തിൽ ഇത്രയധികം ടെസ്റ്റ് പർച്ചേസുകൾ നടത്തുന്നത്. ഈ സാമ്പത്തിക വർഷവും ഇത്തരത്തിൽ പരിശോധന തുടരാൻ സർക്കാർ നിർദേശിച്ചിട്ടുണ്ട്
