യുക്രെയിനിൽനിന്ന് 53 മലയാളി വിദ്യാർഥികൾകൂടി രാജ്യത്തേക്കു മടങ്ങിയെത്തി. ന്യൂഡൽഹി വിമാനത്താവളം വഴി 47 പേരും മുംബൈ വിമാനത്താവളം വഴി ആറു പേരുമാണ് ഇന്ന്(01 മാർച്ച്) എത്തിയത്. ഇതോടെ ‘ഓപ്പറേഷൻ ഗംഗ’ രക്ഷാദൗത്യം വഴി രാജ്യത്തു മടങ്ങിയെത്തിയ മലയാളി വിദ്യാർഥികളുടെ ആകെ എണ്ണം 184 ആയി.
ബുക്കാറസ്റ്റിൽനിന്നും ബുഡാപെസ്റ്റിൽനിന്നുമുള്ള രണ്ട് ഇൻഡിഗോ വിമാനങ്ങളിലാണ് 47 മലയാളി വിദ്യാർഥികൾ ഇന്ന്(മാർച്ച് 01) ഉച്ചയ്ക്കു ന്യൂഡൽഹിയിൽ എത്തിയത്. ഇതിൽ 11 പേരെ കണ്ണൂർ വിമാനത്താവളം വഴിയും 20 പേരെ കൊച്ചി വിമാനത്താവളം വഴിയും 16 പേരെ തിരുവനന്തപുരം വിമാനത്താവളം വഴിയും ഇന്നുതന്നെ നാട്ടിലെത്തിക്കും. രക്ഷാദൗത്യത്തിന്റെ ആദ്യ ദിനമായ ഫെബ്രുവരി 27ന് 57ഉം രണ്ടാം ദിവസം 48ഉം മലയാളി വിദ്യാർഥികൾ ന്യൂഡൽഹിയിൽ എത്തിയിരുന്നു. ബുക്കാറെസ്റ്റിൽന്നുള്ള എയർഇന്ത്യാ വിമാനം ഇന്ന് രാത്രി 9.20ന് ഡൽഹിയിൽ എത്തുന്നുണ്ട്. ഈ വിമാനത്തിലും മലയാളി വിദ്യാർഥികൾ ഉണ്ട്. ഡൽഹി വിമാനത്താവളം വഴി ഇതുവരെ 152 മലയാളി വിദ്യാർഥികൾ മടങ്ങിയെത്തിയിട്ടുണ്ട്.
ഡൽഹിയിലെത്തുന്ന വിദ്യാർഥികളെ വിമാന ടിക്കറ്റ് ലഭ്യതയനുസരിച്ചു കേരളത്തിലേക്ക് എത്തിക്കുന്ന പ്രവർത്തനങ്ങൾ സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. ഇന്നലെ(ഫെബ്രുവരി 28) വൈകിട്ട് ന്യൂഡൽഹിയിൽ എത്തിയ 36 വിദ്യാർഥികൾക്കു കേരള ഹൗസിൽ വിശ്രമമൊരുക്കിയശേഷം ഇന്നു നാട്ടിലെത്തിച്ചു. 25 പേർ രാവിലെ 5.35നുള്ള വിസ്താര ഫ്ളൈറ്റിൽ കൊച്ചിയിലും 11 പേർ 8.45നുള്ള വിസ്താര ഫ്ളൈറ്റിൽ തിരുവനന്തപുരത്തും എത്തി.
