മണ്ണെണ്ണ ഇന്ധനമായി ഉപയോഗിച്ച് മത്സ്യബന്ധനം നടത്തുന്ന യാനങ്ങളുടെയും എഞ്ചിനുകളുടെയും ഏകദിന സംയുക്ത പരിശോധന ഫിഷറീസ്, സിവിൽ സപ്ലൈസ്, മത്സ്യഫെഡ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ 27ന് രാവിലെ 8 മണി മുതൽ വൈകുന്നേരം 5 മണി വരെ സംസ്ഥാനത്തൊട്ടാകെ നിശ്ചിത കേന്ദ്രങ്ങളിൽ നടത്തുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ അറിയിച്ചു. കോവിഡ് മൂന്നാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ മാറ്റിവെച്ച പരിശോധനയാണ് പുതുക്കിയ തീയതിയിൽ നടക്കുന്നത്. യോഗ്യമായ എല്ലാ വള്ളങ്ങളും അന്നേ ദിവസം 9 തീരദേശ ജില്ലകളിലെയും നിശ്ചിത പരിശോധന കേന്ദ്രങ്ങളിൽ ബന്ധപ്പെട്ട രേഖകൾ സഹിതം ഹാജരാക്കി സംയുക്ത പരിശോധനക്ക് വിധേയമാക്കേണ്ടതാണെന്ന് മന്ത്രി പറഞ്ഞു. സംയുക്ത പരിശോധനക്ക് ഹാജരാകാത്ത എഞ്ചിനുകൾക്കു മത്സ്യബന്ധനത്തിനായുള്ള മണ്ണെണ്ണ പെർമിറ്റ് അനുവദിക്കില്ല.
