രാജ്യത്തിന്റെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നതിൽ കേരളത്തിന്റെ പങ്ക് കരുത്തുറ്റതാണെന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. അടിസ്ഥാന സൗകര്യ വികസനത്തിലും കണക്റ്റിവിറ്റിയിലും കേരളം വലിയ പുരോഗതി കൈവരിച്ചതായും ഗവർണർ ചൂണ്ടിക്കാട്ടി. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന സംസ്ഥാനതല റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിൽ റിപ്പബ്ലിക് ദിന സന്ദേശം നൽകുകയായിരുന്നു ഗവർണർ.
ആരോഗ്യ രംഗത്തും സദ്ഭരണ സൂചികയിലും രാജ്യത്തെ മുൻനിര സംസ്ഥാനമാകാൻ കേരളത്തിനു കഴിഞ്ഞതായി ഗവർണർ പറഞ്ഞു. നീതി ആയോഗിന്റെ ആരോഗ്യ സൂചകങ്ങളിൽ തുടർച്ചയായ നാലാം വർഷവും കേരളം ഒന്നാമതെത്തി. സദ്ഭരണ സൂചികയിൽ രാജ്യത്തെ അഞ്ചാം സ്ഥാനവും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഒന്നാമതെത്തിയതും മികച്ച നേട്ടമാണ്. ഭരണത്തിൽ സുതാര്യത ഉറപ്പാക്കാൻ സർക്കാർ സേവനങ്ങൾ ഒറ്റ ഡിജിറ്റൽ പ്ലാറ്റ്ഫോമിലൂടെയാക്കിയതും കൂടുതൽ മേഖലകളിലേക്ക് ഇ-സേവനങ്ങൾ വ്യാപിപ്പിക്കുന്നതും ശ്രദ്ധേയമാണ്. ദേശീയ പാതകളും ജലപാതകളും ഗ്യാസ് പൈപ്പ് ലൈനുകളും കമ്മിഷൻ ചെയ്തതിലൂടെ അടിസ്ഥാന സൗകര്യ, കണക്റ്റിവിറ്റി മേഖലകളിൽ വലിയ പുരോഗതി നേടാനായി.