രോഗപ്രതിരോധ ശേഷി കുറഞ്ഞ കാൻസർ രോഗികൾ കോവിഡ് കാലത്ത് ചികിത്സയ്ക്ക് വളരെ ദൂരം യാത്ര ചെയ്യുന്നത് ഒഴിവാക്കാൻ വീടിനടുത്ത് വിദഗ്ധ ചികിത്സ ഉറപ്പാക്കിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. സംസ്ഥാന ആരോഗ്യ വകുപ്പ് ആവിഷ്കരിച്ച ജില്ലാ കാൻസർ കെയർ പദ്ധതിയുടെ ഭാഗമായി ആരോഗ്യ വകുപ്പിന് കീഴിലുള്ള 24 ആശുപത്രികളിലാണ് കീമോതെറാപ്പി ഉൾപ്പെടെയുള്ള അത്യാധുനിക കാൻസർ ചികിത്സ നൽകാനുള്ള സൗകര്യമൊരുക്കിയിട്ടുള്ളത്.
കീമോതെറാപ്പി, റേഡിയോതെറാപ്പി, മറ്റ് ക്യാൻസർ അനുബന്ധ ചികിത്സകൾ എന്നിവയ്ക്കായി തിരുവനന്തപുരം ആർസിസിയിലോ, മലബാർ കാൻസർ സെന്ററിലോ, മെഡിക്കൽ കോളേജുകളിലോ പോകാതെ തുടർ ചികിത്സ സാധ്യമാക്കുന്ന തരത്തിലാണ് പ്രവർത്തനം ഏകോപിപ്പിച്ചിരിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.