സംസ്ഥാനത്ത് അർഹതപ്പെട്ട മുഴുവൻ പേർക്കും വേഗത്തിൽ ഭൂമി ലഭ്യമാക്കുന്നതിന് നടപടി സ്വീകരിച്ചു വരികയാണെന്ന് റവന്യുമന്ത്രി കെ രാജൻ പറഞ്ഞു. പുനലൂർ പിഡബ്ല്യുഡി റസ്റ്റ് ഹൗസിൽ ചേർന്ന അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് ഭവനരഹിതരും ഭൂരഹിതരും ഇല്ലാത്ത സാഹചര്യമൊരുക്കുകയാണ് ലക്ഷ്യം. ഇതിനായി പട്ടയ ത്തിൻറെ ഡാഷ് ബോർഡ് അടിയന്തരമായി തയ്യാറാക്കുകയാണ്. പട്ടയം ലഭിക്കുന്നതിന് കിട്ടിയിട്ടുള്ള അപേക്ഷകൾ, അത് തീർപ്പാക്കാൻ കഴിയാത്തതിനുള്ള കാരണം, പട്ടയം നൽകുന്നതിനു വേണ്ട നടപടികൾ, ആവശ്യമെങ്കിൽ ചട്ടങ്ങളിൽ വരുത്തേണ്ട മാറ്റം തുടങ്ങിയ വിവരങ്ങളെല്ലാം ഉൾപ്പെടുന്ന ഡാഷ് ബോർഡ് ആണ് തയ്യാറാക്കുക. മാർച്ച്, ഏപ്രിൽ മാസങ്ങളിൽ പട്ടയവിതരണം നടത്താൻ ആകുമെന്നാണ് കരുതുന്നത്. റീസർവേ ഡിജിറ്റലായി ചെയ്യുന്ന പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്. തണ്ടപ്പേർ ആധാറുമായി ലിങ്ക് ചെയ്യുന്ന പ്രവർത്തനം പൂർത്തിയാകുന്നതോടെ ആർക്കും അനർഹമായി ഭൂമി കൈവശം വയ്ക്കാൻ ആകാത്ത സ്ഥിതി ഉണ്ടാകും. പുനലൂർ പേപ്പർമില്ലുമായി ബന്ധപ്പെട്ട 777 പട്ടയങ്ങൾ ഫെബ്രുവരി അവസാനത്തോടെ വിതരണംചെയ്യാൻ ആകും.
