തിരുവനന്തപുരം നഗരത്തിലെ ഗതാഗതം സമഗ്രമായി പരിഷ്കരിക്കുന്നതിനും യാത്രാ ക്ലേശം പരിഹരിക്കുന്നതിനും കെ.എസ്.ആർ.ടി.സി ആരംഭിച്ച സിറ്റി സർക്കുലർ സർവീസ് തിരുവനന്തപുരം സെൻട്രൽ ബസ് ടെർമിനലിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഫ്ളാഗ് ഓഫ് ചെയ്തു.
നഗരത്തിന്റെ എല്ലാ കോണുകളിലേക്കും സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കാതെ തന്നെ തിരക്കേറിയ സമയങ്ങളിൽ 10 മുതൽ 15 മിനിട്ട് വരെ ഇടവേളകളിൽ ഇരുദിശകളിലേക്കും സഞ്ചരിക്കാവുന്ന തരത്തിലാണ് 7 സർക്കുലർ റൂട്ടുകളിൽ ബസനകൾ സർവീസ് നടത്തുന്നത്.
എല്ലാ മേഖലകളേയും സ്പർശിക്കുന്ന സമയബന്ധിതമായ യാത്രാ ലക്ഷ്യം വച്ചാണ് സിറ്റി സർക്കുലർ സർവീസ് ആരംഭിച്ചതെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. കെ.എസ്.ആർ.ടി.സിയിൽ നടത്താനുദ്ദേശിക്കുന്ന വലിയ പരിഷ്കാരങ്ങളുടെ ആദ്യഘട്ടമാണ് സർക്കുലർ സർവീസുകളെന്നും രണ്ടാം ഘട്ടമായി തിരുവനന്തപുരം ജില്ലയുടെ ഗ്രാമപ്രദേശങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് സർവീസുകൾ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.