വിവിധ രാജ്യങ്ങളിൽനിന്ന് പ്രവേശന വിലക്ക് ഏർപ്പെടുത്തുന്നതിന് നേരത്തെ നടപ്പാക്കിയിരുന്ന റെഡ് ലിസ്റ്റ് സംവിധാനം കുവൈത്ത പുനഃസ്ഥാപിച്ചു. ഒമ്പത് ആഫ്രിക്കൻ രാജ്യങ്ങളെയാണ് കൊറോണ വൈറസിന്റെ പുതിയ വകഭേദം റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് റെഡ് ലിസ്റ്റിൽ പെടുത്തിയത്. ദക്ഷിണാഫ്രിക്ക, നമീബിയ, ബോട്സ്വാന, സിംബാവെ, മൊസാംബിക്, ലെസോതോ, എസ്വതനി, സാംബിയ, മലാവി എന്നീ രാജ്യങ്ങൾക്കാണ് വ്യോമയാന വകുപ്പ് വിലക്ക് ഏർപ്പെടുത്തിയത്. ഈ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാരെ 14 ദിവസം മറ്റൊരു രാജ്യത്ത് ക്വാറന്റൈൻ അനുഷ്ഠിക്കാതെ കുവൈത്തിലേക്ക് പ്രവേശിപ്പിക്കില്ല.വൈറസ് വ്യാപിക്കുന്നതിനനുസരിച്ച് കൂടുതൽ രാജ്യങ്ങളെ റെഡ്ലിസ്റിൽ ഉൾപ്പെടുത്തിയേക്കും. കോവിഡ് വ്യാപനം അവലോകനം ചെയ്ത് ഇടക്കിടെ പട്ടികയിൽ മാറ്റം വരുത്താനും സാധ്യതയുണ്ട്. നേരത്തെ ഇന്ത്യ ഉൾപ്പെടെ 43 ഓളം രാജ്യങ്ങളെ റെഡ്ലിസ്റ്റിൽ ഉൾപ്പെടുത്തിയിരുന്നു. കോവിഡ് സാഹചര്യം മെച്ചപ്പെട്ടതിനെ തുടർന്നു ഒഴിവാക്കിയ റെഡ്ലിസ്റ്റ് സംവിധാനം ഒമൈക്രോൺ വകഭേദം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് പുനഃസ്ഥാപിച്ചത്. യാത്രാവിമാനങ്ങൾക്ക് മാത്രമാണ് വിലക്കുള്ളത്. നിയന്ത്രണങ്ങളോടെയും ജാഗ്രതയോടെയും ചരക്കുവിമാനങ്ങൾ സർവീസ് നടത്തും. ഇപ്പോൾ വിലക്ക് പ്രഖ്യാപിച്ച രാജ്യങ്ങളിലേക്ക് നിലവിൽ കുവൈത്തിൽനിന്ന് നേരിട്ട് വിമാന സർവീസ് ഇല്ല. അതുകൊണ്ട് തന്നെ ഞായറാഴ്ച മുതൽ പ്രാബല്യത്തിലായ ഉത്തരവ് വിമാനത്താവളത്തിന്റെ പ്രവർത്തനത്തിൽ പ്രത്യേകിച്ചൊരു മാറ്റവും ഉണ്ടാക്കില്ല . പുതിയ വൈറസ് വകഭേദം കുവൈത്തിലേക്ക് എത്താതിരിക്കാനുള്ള ജാഗ്രതാനടപടികളുടെ ഭാഗമായാണ് ഡിജിസിഎയുടെ തീരുമാനം.
