കുണ്ടറ – നാടിനെ നടുക്കിയ അരും കൊലപാതകത്തിലെ പ്രതിയെ തന്ത്രപരമായി പിടികൂടി കുണ്ടറ പോലീസ്. കേരളപുരം കോട്ടൂർ വീട്ടിൽ ഗോപാലകൃഷ്ണൻ മകൻ പൊടിയൻ എന്ന് വിളിക്കുന്ന സുനിൽകുമാർ (38) ആണ് 16.08.2021-ാം തീയതി രാത്രി വീടിനുള്ളിൽ അതിദാരുണമായി കൊലചെയ്യപ്പെട്ടത്. സംഭവത്തിൽ നാടകീയരംഗങ്ങൾ അവതരിപ്പിച്ച് നാട്ടുകാരെയും പോലീസിനെയും വിവരം അറിയിച്ച ആൾ ഒടുവിൽ പോലീസിന്റെ വലയിലും ആയി. കൊല്ലം വഴിക്കടവ് ചെമ്പകശ്ശേരി വീട്ടിൽനിന്നും കേരളപുരം അംഗൻവാടിക്ക് സമീപം വയലിൽ ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന സാംസൺ എന്ന് വിളിക്കുന്ന ജോസഫ് (42) ആണ് അറസ്റ്റിലായത്.
സ്ഥിരമായി മദ്യപിക്കുന്ന ശീലമുള്ള സുനിൽകുമാറും സാംസണും സുഹൃത്തുക്കളും അയൽവാസികളും ആണ്. സംഭവദിവസം ഉച്ചമുതൽ തന്നെ ഇരുവരും മദ്യ ലഹരിയിലായിരുന്നു. വൈകിട്ടോടെ കൊലചെയ്യപ്പെട്ട സുനിൽകുമാർ സാംസന്റെ പോക്കറ്റിൽ നിന്നും 1500 രൂപ ബലമായി എടുത്തതാണ് പ്രശ്നങ്ങൾക്ക് തുടക്കം ആയാതും കൊലപാതകത്തിൽ കലാശിച്ചതും. വൈകുന്നേരം 7.30 മണിയോടുകൂടി കേരള പുരത്ത് പോയി ഭക്ഷണം വാങ്ങിയ സാംസൺ സുനിൽകുമാറിന്റെ വീടിനടുത്തുള്ള തിട്ടയിലിരുന്ന് കഴിച്ചശേഷം വീട്ടിലേക്ക് പോകുംവഴിയാണ് സുനിൽകുമാർ വീട്ടിൽ ഇരുന്ന് ഒറ്റയ്ക്ക് ടിവി കാണുന്നത് സാംസന്റെ ശ്രദ്ധയിൽപ്പെട്ടത്. സുനിലിന്റെ വീട്ടിലേക്ക് കയറിച്ചെന്ന് സാംസൺ സുനിലുമായി പൈസയെ ചൊല്ലിയുണ്ടായ തർക്കത്തിനിടയിൽ കത്തി കൈവശപ്പെടുത്തിയ സാംസൺ സുനിലിനെ കുത്തിപ്പരിക്കേൽപ്പിച്ചു. മരണം ഉറപ്പാക്കുകയും ചെയ്തു.
സംഭവശേഷം ആത്മഹത്യ ചെയ്യുന്നതിനായി കേരളപുരം ഭാഗത്തേക്ക് പോയ പ്രതി വഴിയരികിൽ പൊന്തക്കാട്ടിലേക്ക് സുനിൽകുമാറിനെ കുത്താൻ ഉപയോഗിച്ച കത്തി വലിച്ചെറിഞ്ഞതും പ്രതി കാണിച്ചുകൊടുത്തു. ആത്മഹത്യ ചെയ്യാൻ മനസ്സു വരാത്ത പ്രതി വീണ്ടും തിരികെ വന്ന് വീട്ടിൽ പോയ ശേഷം പത്തു മണിയോടുകൂടി കൊലപാതകം നടന്ന വീട്ടിൽ വരികയും അതുവഴി വന്ന ബൈക്ക് യാത്രക്കാരനായ യുവാവിനെയും പിന്നീട് അയൽ വാസികളേയും ബഹളംവെച്ച് വിളിച്ചുകൂട്ടി ഒപ്പം പൊലീസിനെയും വിവരമറിയിച്ചു.
പോലീസിനോടും നാട്ടുകാരോടും സാംസൺ പറഞ്ഞ കഥ കൗതുകകരമായിരുന്നു. സുനിൽ കുമാറിന്റെ വീട്ടിൽ നിന്നും രണ്ടുപേർ ഓടി പോകുന്നതായും മറ്റ് രണ്ടുപേർ ഒരു സ്കൂട്ടറിൽ പോയതായും വിശ്വസിപ്പിക്കാൻ സാംസന് കഴിഞ്ഞു. ആ വിവരത്തിന് അടിസ്ഥാനത്തിൽ സുനിൽകുമാറും ആയി ബന്ധമുള്ളതും സാംസൻ പറഞ്ഞ അടയാളം ഉള്ളതുമായ അമ്പതോളം പേരെയും ഇരുപതോളം സ്കൂട്ടറുകളും ചുരുങ്ങിയ സമയം കൊണ്ട് കണ്ടെത്തി ചോദ്യം ചെയ്തതിലും പരിശോധിച്ചതിലും നിന്നാണ് കൃത്യമായി പ്രതിയിലേക്കെത്തുവാൻ ചുരുങ്ങിയ സമയത്തിനുള്ളിൽ പോലീസിന് കഴിഞ്ഞത്. സാഹചര്യത്തെളിവുകൾ നിരത്തി പോലീസ് സാംസനെ ചോദ്യം ചെയ്തപ്പോൾ നടന്ന സംഭവവും പറഞ്ഞ തിരക്കഥയും പോലീസ് പൊളിച്ചടുക്കി. ആരും വിശ്വസിക്കുന്ന തരത്തിലുള്ള ഒരു തിരക്കഥ ഉണ്ടാക്കി പിടിച്ചുനിൽക്കാൻ പ്രതി നടത്തിയ ശ്രമമാണ് പോലീസിന്റെ അന്വേഷണ മികവിൽ പൊളിഞ്ഞത്.
ശാസ്താംകോട്ട ഡി.വൈ.എസ്പി. രാജ് കുമാറിന്റെ നേതൃത്വത്തിൽ കുണ്ടറ ഐ. എസ്. എച്ച്. ഒ. മഞ്ജുലാൽ, കുണ്ടറ എസ്ഐമാരായ ബാബു കുറുപ്പ്, ഡാറ്റ്സൺ, കൺട്രോൾ റൂം എസ് ഐ ആഷിർ കോഹൂർ, എസ്.സി.പി.ഒ. മാരായ സതീഷ്, ഷാനവാസ്, സന്തോഷ്, അരുൺ കൃഷ്ണൻ, ബൈജു, അനീഷ്, രാജേഷ്, സജീർ എന്നിവർ ചേർന്നാണ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്.
