ജനീവ: ഇതുവരെ കണ്ടെത്തിയ കൊവിഡ് വകഭേദങ്ങളില്‍ അതീവ വ്യാപന ശേഷി ഡെല്റ്റയ്ക്കാണെന്ന് ലോകാരോഗ്യ സംഘടനവ്യക്തമാക്കി . വാക്സിന് എടുക്കാത്തവരിലാണ് ഡെല്‍റ്റ അതിവേഗം രോഗം പടരുന്നതെന്നും ഡബ്ല്യൂഎച്ച്ഒ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു.
എണ്‍പത്തിയഞ്ചു രാജ്യങ്ങളിലാണ് ഇതുവരെ ഡെല്‍റ്റ വകഭേദം സ്ഥിരീകരിച്ചിട്ടുള്ളത്. ആശങ്കയുണ്ടാക്കുന്ന വകഭേദമായാണ് ആഗോളതലത്തില്‍ തന്നെ ഇതിനെ കണക്കാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പല രാജ്യങ്ങളും കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവു വരുത്തിയതോടെ വ്യാപനം വീണ്ടും വ്യാപകമായിരിക്കുകയാണ്.
ഇത് ആശങ്കപ്പെടുത്തുന്നതാണ്. പുതുതായി സ്ഥിരീകരിക്കുന്ന കൊവിഡ് കേസുകള്‍ വർദ്ധിച്ചു എന്നാല്‍ കൂടുതല്‍ പേര് ആശുപത്രിയിലാവുക എന്നാണ്. അതിലൂടെ ആരോഗ്യ സംവിധാനങ്ങള്‍ സമ്മര്‍ദത്തിലാവുന്നു. അത് മരണം കൂടാന്‍ ഇടയാക്കുമെന്നും ഡബ്ല്യൂഎച്ച്ഒ മേധാവി പറഞ്ഞു. അതുകൊണ്ടു അതീവ ജാഗ്രതയും ശ്രദ്ധയും ആവശ്യമായി വരുന്നു.