ഗംഭീര വിജയം നേടി ഭരണത്തുടർച്ച നേടിയ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് രാവിലെയാണ് കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തെത്തിയത്.
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ തലസ്ഥാനത്തെത്തി. ക്യാബിനറ്റ് യോഗത്തിന് ശേഷം രാജ്ഭവനിലെത്തി ഗവർണർക്ക് രാജിക്കത്ത് കൈമാറി. നിയമസഭാ തെരഞ്ഞെടുപ്പിൽ 99 സീറ്റുകളെന്ന ഗംഭീര വിജയം നേടി ഭരണത്തുടർച്ച നേടിയ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് രാവിലെയാണ് കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തെത്തിയത്. അദ്ദേഹത്തിന് ഒപ്പം ആരോഗ്യമന്ത്രി കെ കെ ശൈലജ, എംവി ജയരാജൻ, എംവി ഗോവിന്ദൻ അടക്കമുള്ള നേതാക്കളും തിരുവനന്തപുരത്തെത്തി.
എല്‍ഡിഎഫ് സര്‍ക്കാരിന് ജനം നൽകിയത് നൂറില്‍ നൂറ് മാർക്കാണെന്നും വിജയത്തിൽ എല്ലാവർക്കും അവകാശമുണ്ടെന്നും മുഖ്യമന്ത്രി മന്ത്രിസഭാ യോഗത്തിൽ പറഞ്ഞു. കൂട്ടായ പ്രവർത്തനത്തിന്റെ ജയമാണിത്. ജനങ്ങൾക്ക് നൽകിയ ഉറപ്പ് തുടർന്നും പാലിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് മെയ് 9 വരെ നിലവിലെ നിയന്ത്രണം തുടരുമെന്നും ലോക്ഡൗൺ വേണോ എന്ന് 10 നുശേഷം ആലോചിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുതിർന്ന നേതാക്കളായ എം വി ഗോവിന്ദൻ, കെഎൻ ബാലഗോപാൽ, പി രാജീവ്, കെ രാധാകൃഷ്ണൻ എന്നിവരടക്കം ഉണ്ടാകുമെന്നാണ് സൂചന. നാളെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ചേർന്നാകും സർക്കാർ രൂപീകരണ ചർച്ചകൾ നടത്തുക. ഇതിന് മുന്നോടിയായി കേരളത്തിലെ പൊളിറ്റ് ബ്യൂറോ അംഗങ്ങളും യോഗം ചേരും.
സമാനതകളില്ലാത്ത ചരിത്രവിജയമാണ് പിണറായി വിജയന് എല്‍ഡിഎഫിന് നേടിക്കൊടുത്തത്. സെഞ്ച്വറിക്ക് ഒരു സീറ്റ് കുറഞ്ഞെങ്കിലും 2016 നെക്കാളും പകിട്ടോടെയാണ് ഇത്തവണ പിണറായി വിജയൻ അധികാരത്തിലെത്തിയത്. തിരിച്ചടി ആശങ്കപ്പെട്ട പല ജില്ലകളും അനായാസം കടന്നു കൂടി. ഇടതുമുന്നണിയിൽ രണ്ടാം കക്ഷിയായ സിപിഐയേക്കാൾ മൂന്നിരട്ടി വ്യത്യാസത്തിൽ കരുത്തോടെയാണ് സിപിഎം വിജയിച്ച് കയറിയത്. 12 ൽ അഞ്ചിടത്ത് കേരള കോണ്‍ഗ്രസ് എം വിജയിച്ചു.
സിപിഐക്ക് രണ്ട് സീറ്റ് നഷ്ടം
നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് തരംഗം ആഞ്ഞുവീശിയപ്പോള്‍ സിപിഐക്ക് രണ്ട് സീറ്റ് നഷ്ടം. കഴിഞ്ഞ തവണ സിപിഐ 19 സീറ്റില്‍ വിജയിച്ചിരുന്നെങ്കില്‍ ഇത്തവണ അത് 17 ആയി. മന്ത്രി ഇ ചന്ദ്രശേഖരന് ഡെപ്യൂട്ടി സ്പീക്കര്‍ വി ശശി, ചീഫ് വിപ്പ് കെ രാജന്, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പി പ്രസാദ്, തിരുവനന്തപുരം ജില്ലാ സെക്രട്ടറി ജി ആര് അനില്‍, പാര്‍ട്ടി ദേശീയ കൗണ്‍സില്‍ അംഗം ജെ ചിഞ്ചുറാണി തുടങ്ങിയ മുന്‍ നിര നേതാക്കളെല്ലാം വിജയിച്ചു. എന്നാല്‍ മൂവാറ്റുപുഴയിലും കരുനാഗപ്പള്ളിയിലും സിറ്റിംഗ് എംഎല്‍എമാര്‍ക്ക് ജയിക്കാനായില്ല.
കരുനാഗപ്പള്ളിയില്‍ ആര് രാമചന്ദ്രനും മൂവാറ്റുപുഴയില്‍ എല്‍ദോ എബ്രഹാമുമാണ് തോറ്റത്. തിരുവനന്തപുരം തൃശൂര്‍, ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട, കോഴിക്കോട് ജില്ലകളില്‍ ഇടത് മുന്നണി തൂത്തുവാരി.ആകെയുള്ള സീറ്റില്‍ കക്ഷിനില കണക്കാക്കുമ്പോള്‍
എല്‍ഡിഎഫ് 99 സീറ്റിലും യുഡിഎഫ് 41 സീറ്റുലുമാണ് വിജയിച്ചത്. ബിജെപിക്ക് ഒറ്റ സീറ്റിലും വിജയിക്കാനും കഴിഞ്ഞില്ല.