സംസ്ഥാനത്ത് രോഗികളുടെ എണ്ണം ഉയരുന്നതിനൊപ്പം ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണവും വർദ്ധിക്കുകയാണ്.
തിരുവനന്തപുരം: കോവിഡ് കേസുകൾ കുതിച്ചുയർന്നതോടെ സംസ്ഥാനത്തെ ഐസിയുകൾ നിറയുന്നു. ഇടുക്കിയിൽ 85% വും എറണാകുളത്ത് 84% വും ഐസിയു നിറഞ്ഞു. കൊല്ലത്ത് 78 ശതമാനം ഐ സി യു വിൽ രോഗികളാണ്. തിരുവനന്തപുരത്തും 75% നിറഞ്ഞിട്ടുണ്ട്. കാസർകോട്, മലപ്പുറം എന്നിവിടങ്ങളിലും സമാന സ്ഥിതിയാണ്.
സംസ്ഥാനത്ത് രോഗികളുടെ എണ്ണം ഉയരുന്നതിനൊപ്പം ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണവും വർദ്ധിക്കുകയാണ്. 2741 ഐ സി യു ക ളും 2293 വെന്റിലേറ്ററുകളുമാണ് സംസ്ഥാനത്ത് ഉള്ളത്. നിലവിൽ 62 ശതമാനം ഐസിയുവിലും രോഗികൾ നിറഞ്ഞു കഴിഞ്ഞു. രോഗികൾ വർധിച്ചാൽ നിലവിലെ സംവിധാനങ്ങൾ മതിയാകില്ല. രോഗികളുടെ എണ്ണം ഇതേ നിലയിൽ ഉയർന്നാൽ നിലവിലെ സംവിധാനങ്ങൾ മതിയാകാതെ വരും.
രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ സിഎഫ്എൽടിസികളിലും ഓക്സിജൻ സംവിധാനം ഒരുക്കുന്നുണ്ട്. രോഗികളുടെ എണ്ണം കൂടുന്നതിനൊപ്പം മരണനിരക്കും ഉയരുകയാണ്. കഴിഞ്ഞ നാല് ദിവസത്തിനിടെ മാത്രം മരിച്ചത് 131 പേരാണ്.
ഈ സാഹചര്യങ്ങൾ എല്ലാം പരിഗണിച്ചാണ് രണ്ടാഴ്ചത്തെ ലോക്ക്ഡൗൺ വേണമെന്ന ആവശ്യവുമായി സർക്കാർ ഡോക്ടർമാരുടെ സംഘടന രംഗത്തെത്തിയത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25 ന് മുകളിൽ നിൽക്കുന്ന സാഹചര്യത്തിൽ കോവിഡ് കണ്ണി മുറിക്കാൻ ലോക്ഡൗൺ അനിവാര്യമെന്നാണ് കെജിഎംഒഎ നിലപാട്. ഐഎംഎ ഒരാഴ്ച ലോക്ഡൗൺ പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരുന്നു.
കെ ജി എം ഒ എ സമർപ്പിച്ച നിർദ്ദേശങ്ങൾ
1) സംസ്ഥാനതല ലോക്ക് ഡൗൺ: രണ്ടരലക്ഷം രോഗികളും 25 ശതമാനത്തിന് മുകളിൽ ടി പി ആർ ഉം നിലവിലുള്ള നമ്മുടെ സംസ്ഥാനം അതിതീവ്ര രോഗവ്യാപനത്തിൻ്റെ ഘട്ടത്തിലാണ്. ജനിതകവ്യതിയാനം വന്ന വൈറസ് വ്യക്തികളിൽനിന്ന് വ്യക്തികളിലേക്ക് വായുമാർഗത്തിലൂടെയും പകരും എന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. ഒരു രോഗിയിൽ നിന്ന് നൂറുകണക്കിന് പേരിലേക്ക് ഇത് പകരാൻ ഇടവരുത്തുന്നുണ്ട്. പൊതു ഇടങ്ങളിൽ ആളുകൾ എത്തുന്നത് ഒഴിവാക്കുകയും അവർ വീടുകളിൽ തന്നെ ഇരിക്കുന്നു എന്ന് ഉറപ്പാക്കുകയുമാണ് ഈ ഗുരുതര വ്യാപനത്തിൻ്റെ കണ്ണി മുറിക്കാനുള്ള ഏറ്റവും നിർണായകമായ നടപടി. ഈ ശാസ്ത്രീയ സത്യം മനസ്സിലാക്കി അടിയന്തരമായി സംസ്ഥാനത്ത് രണ്ടാഴ്ച ലോക്കഡൗൺ ഏർപ്പെടുത്തേണ്ടതാണ്. വിവിധ സംസ്ഥാനങ്ങളിൽ ആരോഗ്യ സംവിധാനത്തെ തന്നെ തളർത്തിയ രീതിയിലേക്ക് രോഗികളുടെ എണ്ണം വർദ്ധിച്ചത് ഒരു അപായ സൂചനയായി തന്നെ കണ്ടുകൊണ്ട് ഒട്ടും വൈകാതെ ഈ തീരുമാനം നടപ്പാക്കണം
2) മാനവവിഭവശേഷി ഉറപ്പാക്കുക; മാനവവിഭവശേഷിയുടെ ഗുരുതരമായ കുറവാണ് നമ്മുടെ ആരോഗ്യ സ്ഥാപനങ്ങൾ അഭിമുഖീകരിക്കുന്ന ഒരു വലിയ വെല്ലുവിളി. കോവിഡ് ചികിത്സയ്ക്കായി സി എഫ് എൽ ടി സി കളും സി എസ് എൽ ടി സി കളും കോവിഡ് ആശുപത്രികളും മുതലായ പുതിയ സംവിധാനങ്ങൾ നടത്തുകയും, കോവിഡിനോടൊപ്പം കോവിഡേതര ചികിത്സകയും മുന്നോട്ട് കൊണ്ടുപോകുന്ന ഭാരിച്ച ഉത്തരവാദിത്വമാണ് ആരോഗ്യവകുപ്പ് ഏറ്റെടുത്തിട്ടുള്ളത്. ഇത് കാര്യക്ഷമമായി പ്രാവർത്തികമാക്കാൻ വേണ്ട അധികം ഡോക്ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകരെ അടിയന്തരമായി നിയമിക്കണം.
കോവിഡ് ഒന്നാം തരംഗത്തിൻ്റെ സമയത്ത് കോവിഡ് ബ്രിഗേഡിനു പുറമെ ലഭിച്ചിരുന്ന ആയിരത്തോളം പുതിയ ഡോക്ടർമാരുടെ സേവനം ഇപ്പോൾ ലഭ്യമല്ലാത്തത് ഈ കുറവ് ഗുരുതരമാകുന്നു. ഇത് പരിഹരിക്കപ്പെടണം.ആരോഗ്യ വകുപ്പിൽ നിന്ന് പിജി പഠനത്തിന് പോയ ഡോക്ടർമാരെ, അത് പൂർത്തിയാകുന്ന തീയതിയിൽ തന്നെ വകുപ്പിലേക്ക് തിരികെ പ്രവേശിപ്പിക്കാനുള്ള നടപടി സ്വീകരിക്കണം.മാനവവിഭവശേഷിയുടെ അധിക വിനിയോഗം കുറയ്ക്കാനായി കൂടുതൽ സിഎഫ്എൽടിസികളും ബ്ലോക്ക് തലത്തിൽ സജ്ജമാക്കണം. ഇവിടെ ടെലി കൺസൾട്ടേഷൻ സംവിധാനം നടപ്പാക്കുകയും വേണം.
3) വീടുകളിൽ ചികിത്സയിലുള്ള രോഗികളുടെയും നിരീക്ഷണത്തിൽ ഉള്ളവരുടെയും എണ്ണം വലിയ തോതിൽ വർധിച്ചു വരുന്ന സാഹചര്യത്തിൽ ജില്ലാതലത്തിൽ അധിക ജീവനക്കാരെ നിയമിച്ചുകൊണ്ട് കോൾസെന്റർ സ്ഥാപിക്കണം. പല കാരണങ്ങൾ കൊണ്ടും നേരിട്ട് രോഗി പരിചരണത്തിൽ ഏർപ്പെടാൻ സാധിക്കാത്തവർക്ക് ഇത്തരമൊരു സംവിധാനത്തിൽ പ്രവർത്തിക്കാനാകും.
4) സർക്കാർ മേഖലയിലെയും സ്വകാര്യ മേഖലയിലെയും വിവരങ്ങൾ ഏകീകരിച്ച് ബെഡ്ഡുകളുടെ ലഭ്യത സുതാര്യമായി അറിയിക്കുവാനുള്ള കേന്ദ്രീകൃതമായ ഒരു റിയൽ ടൈം മോഡൽ വികസിപ്പിക്കണം.
5) ദ്വിതീയ-ത്രിദീയ തല കോവിഡ് ആശുപത്രികൾ, സിഎഫ്എൽടിസി കൾ എന്നിവയിലേക്കുള്ള പ്രവേശനത്തിന് കൃത്യമായ അഡ്മിഷൻ റഫറൽ പ്രോട്ടോകോൾ ഉണ്ടാക്കണം.
6) വേഗത്തിൽ കോവിഡ് ടെസ്റ്റ് നടത്തി റിസൾട്ട് ലഭ്യമാക്കുവാൻ കൂടുതൽ ആൻറിജൻ ടെസ്റ്റിംഗ് കിറ്റുകൾ അടിയന്തരമായി ലഭ്യമാക്കണം.
7) പി പി കിറ്റുകളുടെ ഗുണനിലവാരത്തെക്കുറിച്ച് വലിയതോതിൽ ആക്ഷേപങ്ങൾ ഉയരുന്നുണ്ട് ഉണ്ട്. കൂടുതൽ ആരോഗ്യപ്രവർത്തകർ രോഗികളാകുന്ന സാഹചര്യത്തിൽ നിലവാരമുള്ള പിപി കിറ്റുകളുടെ ലഭ്യത യുദ്ധകാലടിസ്ഥാനത്തിൽ ഉറപ്പാക്കണം.
8) സ്വന്തം ആരോഗ്യം തൃണവൽക്കരിച്ച് രോഗീപരിചരണത്തിൽ ഏർപ്പെടുന്ന ആരോഗ്യപ്രവർത്തകർക്ക് രോഗം ബാധിച്ചാൽ അവരുടെ ചികിത്സക്കായി നിശ്ചിത ബെഡ്ഡുകൾ മാറ്റിവെക്കുകയും അവർക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുകയും വേണം