കോവിഡ് രണ്ടാം തരംഗം രൂക്ഷമായിരിക്കെ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ഇന്ന് ഉന്നതതലയോഗം നടക്കും.
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ബുധനാഴ്ച ഉച്ചയോടെ തലസ്ഥാനത്ത് തിരിച്ചെത്തും. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കണ്ണൂരിൽ ആയിരുന്ന മുഖ്യമന്ത്രി പിന്നീട് കോവിഡ് ബാധിതനായതിനെ തുടർന്ന് ചികിത്സയിലും നിരീക്ഷണത്തിലും ആയിരുന്നു. അതുകൊണ്ടു തന്നെ ചെറിയ ഒരു ഇടവേളയ്ക്ക് ശേഷമാണ് മുഖ്യമന്ത്രി തലസ്ഥാനത്തേക്ക് മടങ്ങിയെത്തുന്നത്.
തലസ്ഥാനത്ത് ഇല്ലാതിരുന്ന സമയത്ത് മുഖ്യമന്ത്രി ഓൺലൈൻ ആയി മന്ത്രിസഭായോഗങ്ങളിലും മറ്റും പങ്കെടുത്തിരുന്നു. ഇന്ന് ഉച്ചയോടെ തലസ്ഥാനത്ത് മടങ്ങിയെത്തുന്ന മുഖ്യമന്ത്രി കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഏകോപനം ഏറ്റെടുക്കും.
അതേസമയം, കഴിഞ്ഞ ദിവസങ്ങളിൽ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ആയിരുന്നു കോവിഡ് കോർ കമ്മിറ്റി യോഗങ്ങൾ ചേർന്നിരുന്നത്. മുഖ്യമന്ത്രിയുടെ അനുമതിയോടെ ഇക്കാര്യങ്ങൾ നടപ്പാക്കുകയായിരുന്നു. ഇതിനിടെ കോവിഡ് നിയന്ത്രണങ്ങളിൽ ചിലത് നടപ്പാക്കുന്നതിൽ ഏകോപനമില്ലെന്ന വിമർശനം ഉയർന്നിട്ടുണ്ട്.
ഇതിനിടയിൽ ചില ജില്ല ഭരണാധികാരികളുടെ തീരുമാനങ്ങൾ ചീഫ് സെക്രട്ടറി ഇടപെട്ട് തിരുത്തിയിരുന്നു. ഇതുകൂടി കണക്കിലെടുത്താണ് കോവിഡ് പ്രതിരോധപ്രവർത്തങ്ങളുടെ ഏകോപനം മുഖ്യമന്ത്രി നേരിട്ട് ഏറ്റെടുക്കുന്നത്.
കോവിഡ് രണ്ടാം തരംഗം രൂക്ഷമായിരിക്കെ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ഇന്ന് ഉന്നതതലയോഗം നടക്കും.