ആവശ്യത്തിന് വാക്സിന് ഇല്ലെന്ന് പറഞ്ഞ് ആരോഗ്യമന്ത്രിയടക്കം ജനങ്ങളെ പരിഭ്രാന്തരാക്കരുതെന്നും വി മുരളീധരൻ
ന്യൂഡല്‍ഹി: കോവിഡ് രോഗികളുടെ എണ്ണം ഉയരുന്ന സാഹചര്യത്തില്‍ കേന്ദ്ര വിഹിതത്തിനു വേണ്ടി കാത്തു നില്‍ക്കാതെ കേരളം സ്വന്തം നിലയില്‍ വാക്സിന് വാങ്ങണമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്. കേരളത്തില്‍ എല്ലാവര്ക്കും സൗജന്യമായി വാക്സിന് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നേരത്തെ പ്രഖ്യാപിച്ചതാണ്. ഇതിനുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സംസ്ഥാനത്തെ വാക്സിന് കേന്ദ്രങ്ങള്‍ രോഗവ്യാപന കേന്ദ്രങ്ങളാകുന്ന സാഹചര്യമാണ്. ഓരോദിവസവും വാക്സിന് നല്‍കുന്നവരെ മുന്‍കൂട്ടി തീരുമാനിക്കുകയും അവരെ അറിയിക്കുകയും വേണം. രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്കും വാക്സിന് നല്‍കുന്നതാണ് കേരളത്തിലെ പ്രതിസന്ധിയെന്നും അദ്ദേഹം പറഞ്ഞു.
അടുത്ത നാല് ദിവസത്തിനുള്ളില്‍ 6.5 ലക്ഷം ഡോസ് വാക്സിന് കേന്ദ്രം കേരളത്തിന് നല്‍കും. ഒരാഴ്ചക്കുള്ളില്‍ 1.12 ലക്ഷം പേര്‍ക്കാണ് കേരളത്തില്‍ വാക്സിന് നല്‍കിയത്. ഒറ്റയടിക്ക് 50 ലക്ഷം വാക്സിന് വേണമെന്നും രണ്ട് ലക്ഷം വാക്സിന് മാത്രമേ ബാക്കിയുള്ളുവെന്നും പറഞ്ഞാല്‍ ജനങ്ങള്‍ പരിഭ്രാന്തരാകുന്നത് സ്വാഭാവികമാണ്. ഒരാഴ്ചത്തേക്കുള്ള വാക്സിന് കൂടി കേരളത്തിലുണ്ട്. ആവശ്യത്തിന് വാക്സിന് ഇല്ലെന്ന് പറഞ്ഞ് ആരോഗ്യമന്ത്രിയടക്കം ജനങ്ങളെ പരിഭ്രാന്തരാക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കോവിഡ് രണ്ടാം തരംഗം രാജ്യത്ത് ശക്തമായിരിക്കുമ്പോൾ ഉത്തരവാദിത്വപ്പെട്ടവരിൽ നിന്നും അനാവശ്യമായി ഭീതി പരത്തുന്ന പ്രചരണം ഉണ്ടാകരുതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രനും ആവശ്യപ്പെട്ടു. സംസ്ഥാനത്തെ എല്ലാ പൗരൻമാർക്കും കോവിഡ് വാക്സിൻ സൗജന്യമായി നൽകുമെന്ന് ഡിസംബർ 13 ന് പറഞ്ഞ മുഖ്യമന്ത്രി ഇപ്പോൾ വാക്സിന് വേണ്ടി കേന്ദ്രത്തിന് കത്തയച്ചിരിക്കുകയാണ്. കേന്ദ്രം നൽകുന്ന വാക്സിൻ വിതരണം ചെയ്യുന്ന പോസ്റ്റ്മാന്റെ ജോലി മാത്രമേ സംസ്ഥാനത്തിനുള്ളൂവെന്നും തിരുവനന്തപുരത്ത് നടന്ന വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
മെയ് 1 മുതൽ പ്രായ പൂർത്തിയായ എല്ലാ പൗരൻമാർക്കും വാക്സിൻ നൽകുമെന്ന് കേന്ദ്രസർക്കാർ പറഞ്ഞിട്ടുമുണ്ട്. എന്നിട്ടും വാക്സിൻ ഇല്ല എന്ന പ്രചരണം നടത്തി അനാവശ്യമായി പ്രധാനമന്ത്രിക്ക് കത്തയച്ച് ജനങ്ങളെ ഭീതിയിലാക്കുകയാണ് സംസ്ഥാന സർക്കാർ ചെയ്യുന്നത്. വാക്സിൻ കയ്യിലുണ്ടായിരുന്നപ്പോൾ 13 ശതമാനം വിതരണം മാത്രമാണ് കേരളത്തിൽ നടന്നത്. തെരഞ്ഞെടുപ്പ് വന്നപ്പോൾ ഒന്നും ചെയ്യാതിരുന്നവർ ഇപ്പോൾ രാഷ്ട്രീയമായി വാക്സിനെ ഉപയോഗിക്കുകയാണ്. പ്രളയകാലത്ത് നടന്നതിന് തുല്ല്യമായ അസത്യ പ്രചരണമാണ് ഇപ്പോൾ കേന്ദ്രസർക്കാരിനെതിരെ നടക്കുന്നത്.