സനു മോഹൻ നൽകിയ മൊഴികളിലെ വൈരുദ്ധ്യവും ഇതുസംബന്ധിച്ച് ഭാര്യ പോലീസിന് നൽകിയ വിശദീകരണവും ഒന്നുകൂടി പരിശോധിക്കുവാൻ വേണ്ടിയാണ് പോലീസ് ഇരുവരെയും ഒന്നിച്ച് ഇരുത്തി ചോദ്യം ചെയ്യുന്നതിലൂടെ ഉദ്ദേശിക്കുന്നത്.
കൊച്ചി: വൈഗ കൊലപാതക കേസിൽ പ്രതി സനുമോഹനനെയും ഭാര്യയേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാൻ അന്വേഷണസംഘം ഒരുങ്ങുന്നു. കുട്ടിയെ വീട്ടിൽ നിന്ന് കൊണ്ടുപോയതുമായി ബന്ധപ്പെട്ട് സനു മോഹൻ നൽകിയ മൊഴികളിലെ വൈരുദ്ധ്യവും ഇതുസംബന്ധിച്ച് ഭാര്യ പോലീസിന് നൽകിയ വിശദീകരണവും ഒന്നുകൂടി പരിശോധിക്കുവാൻ വേണ്ടിയാണ് പോലീസ് ഇരുവരെയും ഒന്നിച്ച് ഇരുത്തി ചോദ്യം ചെയ്യുന്നതിലൂടെ ഉദ്ദേശിക്കുന്നത്.
വൈരുദ്ധങ്ങളുള്ളതിനാല്‍ സനു മോഹൻ നല്കിയ മൊഴികളൊന്നും പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. ഇരുവരുടെയും കുടുംബങ്ങൾ തമ്മിൽ ഉണ്ടായ ബന്ധങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട് . സനു മോഹൻ കൊച്ചിയിൽ ഫ്ലാറ്റ് എടുത്ത് താമസിക്കുന്ന വിവരം അറിയില്ലായിരുന്നുവെന്നും, തങ്ങളിൽ നിന്നും ഇത് ഒളിച്ചുവെച്ചുവെന്നും കുടുംബം ആദ്യഘട്ടത്തിൽ പരാതിപ്പെട്ടിരുന്നു. ഇതുകൂടി കണക്കിലെടുത്താണ് കുടുംബാംഗങ്ങളെയും ചോദ്യം ചെയ്യാൻ തീരുമാനിച്ചിട്ടുള്ളത്. തെളിവെടുപ്പ് പൂര്‍ത്തിയാകുന്ന മുറക്ക് സനുമോഹനെയും ഭാര്യയെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.
അതേസമയം പൊലീസ് കസ്റ്റഡിയിലായ സനു മോഹനനുമായി അന്വേഷണ സംഘം തെളിവെടുപ്പ് തുടങ്ങി. കേരളത്തിന് പുറത്ത് സനു മോഹന്‍ ഒളിവില്‍ താമസിച്ച സ്ഥലങ്ങളിലെത്തിച്ചും അന്വേഷണ സംഘം തെളിവെടുക്കും.
കാക്കനാട് കങ്ങരപ്പടിയില്‍ സനുവും കുടുംബവും താമസിച്ചിരുന്ന ശ്രീഗോകുലം ഫ്ലാറ്റിലെത്തിച്ചാണ് ആദ്യം തെളിവെടുപ്പ് നടന്നത്. മകള്‍ വൈഗയെ ഫ്ലാറ്റിലെത്തിച്ച് ശ്വാസം മുട്ടിച്ച് ബോധരഹിതയാക്കിയ ശേഷം മുട്ടാര്‍ പുഴയിൽ എറിഞ്ഞുവെന്നായിരുന്നു സനുമോഹന്റെ മൊഴി. ഏകദേശം ഒരു മണിക്കൂറോളം ഫ്ലാറ്റിലെ തെളിവെടുപ്പ് നീണ്ടു നിന്നു. ഫ്ലാറ്റില്‍ നിന്ന് വൈഗയുമായി മുട്ടാര്‍പുഴയിലേക്ക് സനുമോഹന് യാത്രചെയ്ത വഴിയിലൂടെയാണ് പൊലീസ് സംഘവും സഞ്ചരിച്ചത്.
കളമശ്ശേരി മെഡിക്കല്‍ കോളജ് റോഡില്‍ സനുമോഹന് ഉപേക്ഷിച്ച മൊബൈല്‍ ഫോണിന് വേണ്ടിയും പൊലീസ് തെരച്ചില്‍ നടത്തി. മുട്ടാർ പുഴയിലേക്കുള്ള യാത്രാ വഴിയിൽ കളമശ്ശേരിയിൽ വിജനമായ സ്ഥലത്ത് എത്തിയപ്പോൾ തൻറെ മൊബൈൽ ഫോൺ വഴിയിൽ എറിഞ്ഞു എന്നാണ് സനു മോഹൻ പോലീസിനോട് പറഞ്ഞ്. ഈ സ്ഥലത്ത് പൊലീസ് സംഘം പ്രാഥമിക തിരച്ചിൽ നടത്തിയെങ്കിലും കണ്ടുപിടിക്കാനായില്ല . തിരച്ചിൽ വീണ്ടും തുടരുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട് . അതേസമയം ഫോൺ കടയിൽ നന്നാക്കാൻ കൊടുത്തു എന്നായിരുന്നു ആദ്യം ഇയാൾ പറഞ്ഞത്.
മുട്ടാര്‍ പുഴക്ക് സമീപം 20 മിനിറ്റോളം തെളിവെടുപ്പ് നീണ്ടു. നാട്ടുകാരുടെ പ്രതിഷേധം ഭയന്ന് വൻ പോലീസ് സന്നാഹം ഒപ്പമുണ്ടായിരുന്നു. റോഡിൽ നിന്ന് പുഴയുടെ വശങ്ങളിലേക്ക് കാർ ഇറക്കിയ ശേഷം വൈഗയെ എടുത്തു കൊണ്ടു വന്ന് പുഴയിൽ എറിയുകയായിരുന്നുവെന്ന് ഇയാൾ പോലീസിനോട് പറഞ്ഞു.
മഞ്ഞുമ്മൽ റെഗുലേറ്റർ ബ്രിഡ്ജിലെ ഒരു വാൽവ് മാത്രമായിരുന്നു ഈ സമയത്ത് തുറന്നിരുന്നത്. ഇതുമൂലം പുഴയിൽ രൂപപ്പെട്ട ചുഴിയാണ് വൈഗയുടെ മൃതദേഹം ദൂരത്തേക്ക് ഒഴുകി പോകാതെ അടുത്തു തന്നെ തങ്ങി നിൽക്കാൻ കാരണം .
സനു മോഹന്‍ കേരളത്തിന് പുറത്ത് ഒളിവില്‍ താമസിച്ചിരുന്ന സ്ഥലങ്ങളിലും പൊലീസ് സംഘം തെളിവെടുപ്പ് നടത്തും. പ്രതിയുടെ മൊഴികളില്‍ വൈരുദ്ധങ്ങളുള്ളതിനാല്‍ കേസുമായി ബന്ധപ്പെട്ട് നല്കിയ മൊഴികളൊന്നും പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല.