വളരെ ഉയർന്ന അപകടസാധ്യതയുള്ള രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യ, പാകിസ്ഥാൻ, ഫിലിപ്പീൻസ് എന്നീ രാജ്യങ്ങളെ ഹോങ്കോങ് ഉൾപ്പെടുത്തിയിരിക്കുന്നത്.
കോവിഡ് കേസുകൾ വർധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾ റദ്ദാക്കി ഹോങ്കോങ്. നാളെ മുതൽ രണ്ടാഴ്ച്ചത്തേക്കാണ് നിരോധനം. ഇന്ത്യയ്ക്ക് പുറമേ, പാകിസ്ഥാൻ, ഫിലിപ്പീൻസ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങളും താത്കാലികമായി നിരോധിച്ചിട്ടുണ്ട്.
വളരെ ഉയർന്ന അപകടസാധ്യതയുള്ള രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യ, പാകിസ്ഥാൻ, ഫിലിപ്പീൻസ് എന്നീ രാജ്യങ്ങളെ ഹോങ്കോങ് ഉൾപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ പതിനാല് ദിവസത്തിനിടയിൽ പുറത്തു നിന്ന് വന്നവരിൽ കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നടപടി. ഞായറാഴ്ച്ച 30 പുതിയ കോവിഡ് കേസുകളാണ് ഹോങ്കോങ്ങിൽ റിപ്പോർട്ട് ചെയ്തത്. ഇതിൽ 29 എണ്ണവും പുറത്തു നിന്ന് എത്തിയവരിലാണ്.
ഹോങ്കോങ്ങിൽ ഇതുവരെ 11,600 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 209 പേർ കോവിഡ് ബാധിച്ച് മരിച്ചു. കോവിഡിനെ പ്രതിരോധിക്കാൻ ജനങ്ങൾ വാക്സിൻ സ്വീകരിക്കണമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. ഹോങ്കോങ്ങിലെ 7.5 മില്യൺ ജനങ്ങളിൽ വെറും 9 ശതമാനം ആളുകൾ മാത്രമാണ് വാക്സിൻ സ്വീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 2,61,500 പേര്‍ക്കാണ് ഇന്ത്യയിൽ കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ച്ചയായി നാലാം ദിവസമാണ് രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം രണ്ട് ലക്ഷം പിന്നിടുന്നത്. മരണം തുടർച്ചയായ ആറാം ദിവസവും ആയിരം കടന്നു. 24 മണിക്കൂറിനിടെ 1501 പേര്‍ക്കാണ് ജീവന് നഷ്ടപ്പെട്ടത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,77,150 ആയി ഉയര്‍ന്നു. 18,01,316 സജീവ കേസുകളാണ് രാജ്യത്തുള്ളത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,38,423 പേര് കോവിഡ് മുക്തരായി. ഇതോടെ കോവിഡ് മുക്തരായവരുടെ എണ്ണം 1,28,09,643 ആയി. 18,01,316 പേര് ഇപ്പോഴും ചികിത്സയില്‍ തുടരുകയാണ്. രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 1,47,88,109 ആണ്.
മഹാരാഷ്ട്ര -67,123, ഉത്തർപ്രദേശ്- 27,734, ഡൽഹി- 24,375, കർണാടക -17,489, ഛത്തിസ്ഗഡ്- 16,083 എന്നീ സംസ്ഥാനങ്ങളിലാണ് കൂടുതൽ പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് വ്യാപനം വർധിക്കുന്ന കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ കണ്ടെയ്ൻമെന്റ് സോണുകളുടെ വ്യാപ്തി കൂട്ടണമെന്ന് ആരോഗ്യമന്ത്രി ഡോ. ഹർഷ് വർധൻ നിർദേശിച്ചിരുന്നു. 11 സംസ്ഥാനങ്ങളിലെ ആരോഗ്യ മന്ത്രിമാരും ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തിൽ, സാമൂഹിക ക്വറന്റീൻ ഏർപ്പെടുത്തുന്നതടക്കം വ്യാപനം തടയുന്ന രീതികളിൽ മാറ്റം വരുത്തണമെന്നും മന്ത്രി നിർദേശിച്ചു.