അഭിമന്യുവിന്റെ സഹോദരനും ഡിവൈഎഫ്ഐ പ്രവര്‍ത്തകനുമായ അനന്തുവിനെ ലക്ഷ്യമിട്ടാണ് സജയ് ജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം ഉത്സവസ്ഥലത്ത് എത്തിയത്. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിലാണ് അഭിമന്യുവിനെ കുത്തിക്കൊന്നതെന്നാണ് സജയ് ജിത്ത് പോലീസിനോട് പറഞ്ഞിരിക്കുന്നത്.
ആലപ്പുഴ: വള്ളികുന്നത്ത് 15-കാരന്റെ കൊലപാതകത്തില്‍ കലാശിച്ചത് മുന്‍വൈരാഗ്യമാണെന്ന് മുഖ്യപ്രതി സജയ് ജിത്തിന്റെ മൊഴി. അഭിമന്യു വധത്തില്‍ രണ്ട് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. അഭിമന്യൂവിന്റെ ജ്യേഷ്ഠന് അനന്തുവുമായി മുന്‍വൈരാഗ്യമുണ്ടെന്നു പ്രതി സജയ് ജിത്ത് മൊഴി നല്കി. അനന്തുവിനെ ആക്രമിക്കാനാണ് ഉല്‍സവസ്ഥലത്ത് സംഘം ചേര്‍ന്ന് എത്തിയത്. പിടികൂടുമെന്ന് ഉറപ്പായപ്പോള്‍ ആണ് കീഴടങ്ങിയതെന്നും സജയ് ജിത്ത് മൊഴി നല്കി.
അഭിമന്യുവിന്റെ സഹോദരനും ഡിവൈഎഫ്ഐ പ്രവര്‍ത്തകനുമായ അനന്തുവിനെ ലക്ഷ്യമിട്ടാണ് സജയ് ജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം ഉത്സവസ്ഥലത്ത് എത്തിയത്. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിലാണ് അഭിമന്യുവിനെ കുത്തിക്കൊന്നതെന്നാണ് സജയ് ജിത്ത് പോലീസിനോട് പറഞ്ഞിരിക്കുന്നത്. കേസില്‍ സജയ് ജിത്ത് ഉള്‍പ്പെടെ മൂന്ന് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പോലീസിന്റെ കസ്റ്റഡിയിലാണ്.
ഏപ്രില്‍ ഏഴിന് അനന്തുവുമായി സജയ് ജിത്തും സംഘവും വഴക്കുണ്ടായിരുന്നു. ഇതില്‍ വള്ളികുന്നം പോലീസ് സ്റ്റേഷനില്‍ കേസും നിലവിലുണ്ട്. ഈ വഴക്കിന്റെ തുടര്‍ച്ചയായിട്ടായിരുന്നു പടയണിവെട്ടത്തെ ആക്രമണം. അനന്തുവിനെ ലക്ഷ്യമിട്ട് ഉത്സവസ്ഥലത്ത് എത്തിയ സംഘം അനന്തുവിന്റെ സഹോദരന് അഭിമന്യുവിനെ കുത്തിവീഴ്ത്തുകയായിരുന്നു. ക്ഷേത്രമൈതാനിയില്‍ കെട്ടുരുപ്പടികള്‍ നിരത്തിവെച്ചിരുന്നതിന്റെ പിന്നില്വെച്ചായിരുന്നു സംഭവം. അഭിമന്യുവിന്റെ സുഹൃത്തുക്കളായ കടുവിനാല്‍ നഗരൂര്‍ കുറ്റിയില്‍ ശിവാനന്ദന്റെ മകന് ആദര്‍ശ് (19), പടയണിവെട്ടം മങ്ങാട്ട് പുത്തന്‍വീട്ടില്‍ ജയപ്രകാശിന്റെ മകന് പത്താംക്ലാസ് വിദ്യാര്‍ഥി കാശിനാഥ് (15) എന്നിവര്‍ക്കും കുത്തേറ്റു.
സംഭവത്തിന് പിന്നാലെ ഒളിവില്‍പോയ സജയ് ജിത്ത് കഴിഞ്ഞദിവസം പാലാരിവട്ടം പോലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു. തുടര്‍ന്ന് ഉച്ചയ്ക്ക് പന്ത്രണ്ടോടെ അരൂര്‍ പോലീസെത്തി പ്രതിയെ അരൂരിലേക്കു കൊണ്ടുവന്നു. കേസുമായി ബന്ധപ്പെട്ട് വള്ളികുന്നം സ്വദേശി അജിത് അച്യുതന്, ജിഷ്ണു തമ്പി (26) എന്നിവരാണ് കസ്റ്റഡിയിലുള്ള മറ്റ് രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍. അജിത് അച്യുതനെ കായംകുളം പോലീസും ജിഷ്ണു തമ്പിയെ എറണാകുളം പിറമാടത്തുനിന്ന് രാമമംഗലം പോലീസുമാണ് കസ്റ്റഡിയിലെടുത്തത്.