മാധ്യമങ്ങളെ അഭിമുഖീകരിക്കാനായി മന്ത്രി വേദിയിലെത്തിയപ്പോൾ പ്രതിഷേധവുമായി പത്രവർത്തകർ ഇറങ്ങിപ്പോവുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കപ്പെട്ടിട്ടുണ്ട്.
ജനാധിപത്യത്തിന്റെ നാലാം തൂണ് എന്നാണ് മാധ്യമങ്ങളെ വിശേഷിപ്പിക്കാറ്. ആളുകളുടെ അവകാശങ്ങൾക്കു വേണ്ടി പോരാടാനും രാഷ്ട്രീയ വിഷയങ്ങൾ ഉന്നയിക്കാനുമുള്ള മാധ്യമങ്ങളുടെ ശേഷി കൊണ്ടാണ് ഇത്തരമൊരു വിശേഷണം ലഭിച്ചത്. എന്നാൽ ഇക്കാലത്ത് വാർത്തകൾ രാഷ്ട്രീയ നേതാക്കളെയും, കായിക താരങ്ങളെയും മറ്റു സെലബ്രിറ്റികളെയും ചുറ്റിപ്പറ്റി ആയതു കൊണ്ട് പലപ്പോഴും മാധ്യമ പ്രവർത്തകർക്ക് തങ്ങളുടെ സമയം ഇന്റർവ്യൂ ചെയ്യപ്പെടുന്ന ആളുകളുടെ സൗകര്യത്തിന് വേണ്ടി ക്രമീകരിക്കേണ്ട സാഹചര്യം ഉണ്ടാവാറുണ്ട്.
ഇന്റർവ്യൂ കൊടുക്കാമെന്നേറ്റ് കൃത്യ സമയത്ത് തന്നെ എത്തിച്ചേരുന്ന ആളുകൾ ഉണ്ടെങ്കിലും പരിപാടികൾക്ക് വൈകിയെത്തുക ഒരു ഫാഷനായെടുക്കുന്ന ചിലരെങ്കിലും ഉണ്ട്. മാധ്യമ പ്രവർത്തകർക്ക് പലപ്പോഴും മണിക്കൂറുകളോളം വെയിൽ കൊണ്ട് കാത്തിരിക്കേണ്ട അവസ്ഥയാണ് ഇതുവഴി പലപ്പോഴും ഉണ്ടാവുക. എന്നാൽ ഇത്തരം ബുദ്ധിമുട്ടുകൾ ഉണ്ടായിട്ടു കൂടി പരാതി പറയാതെ സഹിച്ചിരിക്കുകയാണ് അധിമാളുകളും ചെയ്യാറ്.
എന്നാൽ പാകിസ്ഥാനിൽ ഈയടുത്ത് നടന്ന ഒരു സംഭവം വളരെ ശ്രദ്ധേയമാണ്. പാകിസ്ഥാനിലെ ജല വിഭവ വകുപ്പ് മന്ത്രി ഫൈസൽ വദ്വ പത്ര സമ്മേളനം വിളിച്ച് രണ്ട് മണിക്കൂറോളം കഴിഞ്ഞാണ് വേദിയിലെത്തിയത്. ഇത്രയും സമയം മാധ്യമ പ്രവർത്തകർ അക്ഷരമായി കാത്തിരിക്കേണ്ടി വന്നു. ഒടുവിൽ മാധ്യമങ്ങളെ അഭിമുഖീകരിക്കാനായി മന്ത്രി വേദിയിലെത്തിയപ്പോൾ പ്രതിഷേധവുമായി പത്രവർത്തകർ ഇറങ്ങിപ്പോവുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കപ്പെട്ടിട്ടുണ്ട്.
കേവലം 30 മിനുറ്റ മാത്രം ദൈർഘ്യമുള്ള വീഡിയോയിൽ പത്രപ്രവർത്തകർ പ്രദേശത്ത് വ്യാപകമായിക്കൊണ്ടിരിക്കുന്ന അഴിമതി സംബന്ധിച്ച് മന്ത്രിയോട് ചോദ്യം ഉന്നയിക്കുന്നതും കാണാം. പിന്നീട് മൈക്കുകളുമെടുത്ത് അവർ പത്ര സമ്മേളനത്തിൽ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു.
“താങ്കൾ ഞങ്ങൾക്ക് സമയം നൽകിയില്ല. അത് കൊണ്ട് ഞങ്ങൾ താങ്കളുടെ പത്രസമ്മേളനം ബഹിഷ്കരിക്കുകയാണ്,” ഒരു ജേണലിസ്റ്റ് പറയുന്നത് വീഡിയോയിൽ കേൾക്കാം.
ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തതോടെ നിരവധി പേരാണ് ജേണലിസ്റ്റുകളെ പ്രശംസിച്ചു കൊണ്ട് രംഗത്തെത്തിയത്. “നട്ടെല്ലുള്ള പത്രപ്രവർത്തകർ” എന്നാണ് സോഷ്യൽ മീഡിയ പാക് ജേണലിസ്റ്റുകളെ വിശേഷിപ്പിക്കുന്നത്.
സംഭവത്തെ കുറിച്ച് കൂടുതൽ വിവരങ്ങളൊന്നും ഇതുവരെ ലഭ്യമായിട്ടില്ലെങ്കിലും ജേലം എന്ന സ്ഥലത്താണ് ഇത് അരങ്ങേറിയതെന്ന് ഒരു സോഷ്യൽ മീഡിയാ യൂസർ പറയുന്നു. ഏകദേശം 3.43 ലക്ഷത്തിലധികം പേർ ഇതുവരെ ഈ വീഡിയോ കണ്ടിട്ടുണ്ട്. 5,500 ലധികം പേരാണ് ഈ വീഡിയോ റീട്വീറ്റ് ചെയ്തിരിക്കുന്നത്.
മന്ത്രി ചോദ്യം ചോദിച്ച ഒരു പത്രപ്രവർത്തകനോട് വളരെ രൂക്ഷമായി സംസാരിച്ചുവെന്നും റിപ്പോർട്ടുകൾ പറയുന്നു. പ്രായത്തിൽ മൂത്ത ആളായതു കൊണ്ട് മാത്രമാണ് താങ്കളുടെ ചോദ്യത്തിന് മറുമടി തരുന്നത് എന്നായിരുന്നു ഫൈസൽ ഒരു മാധ്യമ പ്രവർത്തകനോട് പറഞ്ഞത്. മറ്റുള്ളവരോട് ഇത്തരം ചോദ്യങ്ങൾക്ക് മറുപടി തരില്ല എന്നും അദ്ദേഹം പറഞ്ഞിരുന്നു. മന്ത്രിയുടെ ഇത്തരം ആറ്റിറ്റൂഡ് കൂടിയാണ് പത്രസമ്മേളനം ബഹിഷ്കരിക്കാ൯ മാധ്യമ പ്രവർത്തകരെ പ്രേരിപ്പിച്ചത്.