മാർച്ച് 31 വരെ 180 മരണങ്ങളടക്കം 617 ഗുരുതര പാർശ്വഫലങ്ങളുമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. വാക്സിനേഷൻ കഴിഞ്ഞ് മൂന്ന് ദിവസത്തിനുള്ളിൽ 276 ഓളം ആശുപത്രികളിലായി എ ഇ എഫ് ഐ ബാധിതരായ 305 പേരെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നു.
കോവിഡ് 19 പ്രതിരോധ കുത്തിവയ്പ്പിനെ തുടർന്ന് ഇന്ത്യയിൽ മാർച്ച് 29 വരെ 180ഓളം പേർ മരിച്ചുവെന്ന് അഡ്വേഴ്സ് ഇഫക്ട്സ് ഫോളോയിംഗ് ഇമ്മ്യൂണൈസേഷൻ (എഇഎഫ്ഐ) കമ്മിറ്റി റിപ്പോർട്ട്. ഒരു പ്രത്യേക രോഗത്തിന് എതിരെ വാക്സിനേഷൻ നൽകിയ ശേഷം ആളുകളിൽ ഉണ്ടാകുന്ന അസ്വാഭാവിക മാറ്റങ്ങളെക്കുറിച്ചാണ് എ ഇ എഫ് ഐ സൂചനകൾ നൽകുന്നത്. ഈ ശാരീരിക പ്രതികരണങ്ങൾ എല്ലായ്പ്പോഴും വാക്സിൻ മൂലമാകണമെന്നില്ല. ദേശീയ, സംസ്ഥാന എ ഇ എഫ് ഐ കമ്മിറ്റികൾ ഇന്ത്യയിൽ നിലവിലുണ്ട്.
എത്ര എ ഇ എഫ് ഐകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു?
ഈ വർഷം ജനുവരി 16 മുതൽ 95.43 മില്യൺ ഡോസ് കോവിഡ് – 19 വാക്സിനുകൾ ആളുകൾക്ക് നൽകിയിട്ടുണ്ട്. 11.27 മില്യൺ ആളുകൾക്ക് കോവിഷീൽഡ് അല്ലെങ്കിൽ കോവാക്സിന്റെ രണ്ട് ഡോസുകളും ലഭിച്ചു. ഏപ്രിൽ ഒമ്പതു മുതൽ എ ഇ എഫ് ഐകളിലെ അപ്ഡേറ്റ് ചെയ്ത വിവരങ്ങൾ ലഭ്യമല്ലെന്ന് ഒരു മുതിർന്ന സർക്കാർ ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ഇരുപതിനായിരത്തിലധികം ആളുകളിൽ വാക്സിൻ ഒരു ഡോസ് ലഭിച്ചതിന് ശേഷം പാർശ്വഫലങ്ങൾ കണ്ടെത്തിയിട്ടുണ്ട്. അവരിൽ 97% പേരും ആശുപത്രിയിൽ പ്രവേശനം ആവശ്യമില്ലാത്ത മിതമായ പാർശ്വഫലങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഠിനവും ഗുരുതരവുമായ പ്രതികൂല സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. എന്നാൽ ഒരു മാസത്തോളമായി സർക്കാർ ഇതിനെക്കുറിച്ച് ഒരു അപ്ഡേറ്റും നൽകിയിട്ടില്ല.
മാർച്ച് 31 വരെ 180 മരണങ്ങളടക്കം 617 ഗുരുതര പാർശ്വഫലങ്ങളുമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. വാക്സിനേഷൻ കഴിഞ്ഞ് മൂന്ന് ദിവസത്തിനുള്ളിൽ 276 ഓളം ആശുപത്രികളിലായി എ ഇ എഫ് ഐ ബാധിതരായ 305 പേരെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നു. 124 മരണങ്ങൾ വാക്സിനേഷൻ കഴിഞ്ഞ് മൂന്ന് ദിവസത്തിനുള്ളിൽ സംഭവിച്ചിച്ചുണ്ട്. എന്നാൽ, ദിവസങ്ങൾ കഴിയുന്തോറും മരണങ്ങളുടെ എണ്ണം കുറയുന്നുണ്ട്.
വാക്സിനുകൾ സുരക്ഷിതമാണോ?
എ ഇ എഫ് ഐ നിരീക്ഷണവും അന്വേഷണവും അനുസരിച്ച് ചില മരുന്നുകളും വാക്സിനുകളും പൊതുജനങ്ങളിൽ സുരക്ഷിതമല്ലാത്തതായി കണ്ടെത്തിയ സംഭവങ്ങൾ ലോകമെമ്പാടും ഉണ്ടായിട്ടുണ്ട്. എന്നാൽ, ഇന്ത്യയിലും മറ്റിടങ്ങളിലും ഉപയോഗിക്കുന്ന കോവിഡ് -19 വാക്സിനുകൾ ഇതുവരെ സുരക്ഷിതമല്ലെന്ന് കണ്ടെത്തിയിട്ടില്ല. ലോകമെമ്പാടുമുള്ള അവലോകനങ്ങൾ ഇന്ത്യയുടെ ദേശീയ എ ഇ എഫ് ഐ കമ്മിറ്റി ഉൾപ്പെടെ വിവിധ കമ്മിറ്റികൾ നടത്തുന്നവയാണ്. കൊവിഷീൽഡും കോവാക്സിനും സുരക്ഷിതമാണെന്നും മുൻഗണനാ ക്രമമനുസരിച്ച് എല്ലാവർക്കും വാക്സിനേഷൻ നൽകണമെന്നുമാണ് സർക്കാർ നിർദ്ദേശം.
മരണത്തിന് കാരണമെന്ത്?
വാക്സിനേഷന് ശേഷമുള്ള മരണത്തിന് കോവിഡ് വാക്സിനുകളുമായി ബന്ധമുണ്ടോ എന്ന് വിലയിരുത്തുന്നതിന് ദേശീയ എ ഇ എഫ് ഐ കമ്മിറ്റി മരണമടക്കം എല്ലാ ഗുരുതര ആരോഗ്യ പ്രശ്നങ്ങളും അവലോകനം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാജ്യത്തുടനീളം റിപ്പോർട്ട് ചെയ്യപ്പെട്ട 600ലധികം ഗുരുതര ആരോഗ്യ പ്രശ്നങ്ങളിൽ 236 (38.3%) പേരുടെ മാത്രമേ കൃത്യമായ വിവരങ്ങൾ ലഭിച്ചിട്ടുള്ളൂ. വ്യക്തിയുടെ മെഡിക്കൽ ഹിസ്റ്ററി അല്ലെങ്കിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടുകൾ, ആശുപത്രി റിപ്പോർട്ടുകൾ തുടങ്ങിയ രേഖകൾ ഡോക്യുമെന്റേഷൻ കമ്മിറ്റി പഠിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ വിവരങ്ങൾ ജില്ലാതലത്തിൽ ശരിയായി ശേഖരിക്കേണ്ടത് നിർണായകമാണ്.