സാമൂഹിക പ്രവര്‍ത്തകയായ ശ്രീജ നെയ്യാറ്റിന്‍കരയാണ് പരാതി നൽകിയത്. പി സി ജോര്‍ജ് എന്ന വര്‍ഗീയവിഷത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടാന്‍ തന്നെയാണ് തീരുമാനമെന്ന് ശ്രീജ നെയ്യാറ്റിന്‍കര ഫേസ്ബുക്കില്‍ കുറിച്ചു.
തിരുവനന്തപുരം: ഇന്ത്യ ഹിന്ദുരാഷ്ട്രമാവണമെന്ന പരാമര്‍ശത്തില്‍ ജനപക്ഷം നേതാവും പൂഞ്ഞാർ എംഎൽഎയുമായ പി സി ജോര്‍ജിനെതിരെ ഡിജിപിക്കും ആഭ്യന്തര വകുപ്പിനും പരാതി. സാമൂഹിക പ്രവര്‍ത്തകയായ ശ്രീജ നെയ്യാറ്റിന്‍കരയാണ് പരാതി നൽകിയത്. പി സി ജോര്‍ജ് എന്ന വര്‍ഗീയവിഷത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടാന്‍ തന്നെയാണ് തീരുമാനമെന്ന് ശ്രീജ നെയ്യാറ്റിന്‍കര ഫേസ്ബുക്കില്‍ കുറിച്ചു.
‘വിദ്വേഷ പ്രസംഗം … പി സി ജോർജിനെതിരെ ആഭ്യന്തര വകുപ്പ് മന്ത്രിക്കും ഡി ജി പിക്കും പരാതി നല്കി. കേരളത്തിലെ മുസ്ലിം സ്ത്രീകളെ ബലാല്‍സംഗം ചെയ്യണമെന്ന് ഫേസ്ബുക്കിലൂടെ ആഹ്വാനം നടത്തിയ ഹിന്ദുത്വ തീവ്രവാദി രാധാകൃഷ്ണ പിള്ളയ്ക്കെതിരെ പരാതി നല്‍കിയിരുന്നു. നടപടി ഉണ്ടായില്ല എന്ന് മാത്രമല്ല പ്രതിയുടെ ഫേസ്ബുക്ക് ഐ ഡി കാണാനില്ല എന്ന വിചിത്ര മറുപടിയും ആഭ്യന്തര വകുപ്പില്‍ നിന്നും ലഭിച്ചു. വിജയദശമി ദിവസം മാരകായുധങ്ങള്‍ പ്രദര്‍ശിപ്പിച്ച ഹിന്ദുത്വ തീവ്രവാദി പ്രതീഷ് വിശ്വനാഥിനെതിരെ പരാതി നല്കി. നടപടിയില്ല. ഇതാ വീണ്ടും ഒരു പരാതി നല്‍കിയിരിക്കുകയാണ് കേരളത്തിന്റെ ആഭ്യന്തര വകുപ്പിന്. പി സി ജോർജ് എന്ന ജനപ്രതിനിധി മതേതര രാജ്യത്തെ ഹിന്ദു രാഷ്ട്രമാക്കാന്‍ ആഹ്വാനം ചെയ്തു കൊണ്ട് നടത്തിയ അത്യന്തം അപകടകരമായ വിദ്വേഷ പ്രസംഗത്തിനെതിരെ.
പരാതിയിന്മേല് ആഭ്യന്തര വകുപ്പ് നടപടി എടുക്കുമോ അതോ പരാതി ചവറ്റുകൊട്ടയിലെറിയുമോ എന്നറിയില്ല. എന്തായാലും പി സി ജോർജ് എന്ന വര്‍ഗീയ വിഷത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടാന്‍ തന്നെയാണ് തീരുമാനം…,’ ശ്രീജ നെയ്യാറ്റിന്‍കര ഫേസ്ബുക്കില്‍ കുറിച്ചു.
കഴിഞ്ഞ ദിവസം തൊടുപുഴയില്‍ എച്ച് ആര് ഡി എസ് സ്വാതന്ത്ര്യദിന അനുസ്മരണ പരിപാടിയില്‍ സംസാരിക്കുമ്പോഴായിരുന്നു പി സി ജോര്‍ജിന്റെ വിവാദ പരാമര്‍ശം. ‘സുപ്രീംകോടതി പറഞ്ഞു ലൗ ജിഹാദ് ഇല്ലെന്ന്. ഞാന്‍ പറഞ്ഞു തെറ്റാണെന്ന്. മൂക്കിലിടുമോ കോടതി. ഈ പോക്ക് അവസാനിപ്പിക്കണമെങ്കില്‍ ഒറ്റ മാര്‍ഗമേയുള്ളൂ. മഹത്തായ ഭാരതത്തെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണം. അല്ലാതെ രക്ഷപെടില്ല. എങ്ങോട്ടാണിത്, പോകുന്നത്. ഹിന്ദുരാഷ്ട്രമാകുമെന്ന് പിസി ജോര്‍ജ് പറഞ്ഞാല്‍ വലിയ പ്രശ്നമാണ്. ആ പ്രശ്നം ഞാന്‍ അങ്ങ് നേരിട്ടോളാം. നമ്മുടേത് മതേതാര, ജനാധിപത്യ സോഷ്യലിസ്റ്റ് രാജ്യമാണ്. ഇങ്ങനെയൊരു രാജ്യത്താണ് ലൗ ജിഹാദ് നടന്നുകൊണ്ടിരിക്കുന്നത്. അത് കേരളത്തില്‍ കൂടുതലുമാണ്’. സ്വന്തം താല്പര്യങ്ങള്ക്ക് അനുസരിച്ച് ഇടത് വലത് മുന്നണികള്‍ തീവ്രവാദികളുമായി ചേര്‍ന്ന് 2030 ഓടെ ഇന്ത്യയെ ഇസ്ലാമിക രാജ്യമാക്കി മാറ്റുവാന്‍ ശ്രമിക്കുകയാണെന്നും പി സി ജോര്‍ജ് പ്രസംഗിച്ചിരുന്നു.