വാഹനം തടയന്‍ ശ്രമിച്ചവര്‍ എംഎല്‍എയെ അസഭ്യം പറഞ്ഞെന്നും പരാതിയില്‍ പറയുന്നു.
പത്തനംതിട്ട: ആറന്മുള നിയോജക മണ്ഡലത്തിലെ ഇടത് സ്ഥാനാര്‍ത്ഥി വീണാ ജോര്‍ജിനെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതായി പരാതി. ആറാട്ടുപുഴയില്‍ വെച്ചാണ് വീണാ ജോര്‍ജിനെതിരെ കയ്യേറ്റശ്രമമുണ്ടായത്. വീണാ ജോർജ് ബൂത്തിൽ എത്തുന്നതിനിടെ കോണ്‍ഗ്രസ് ബിജെപി പ്രവര്‍ത്തകര്‍ വാഹനം തടയാൻ ശ്രമിച്ചെന്നാണ് ആരോപണം. വാഹനം തടയന്‍ ശ്രമിച്ചവര്‍ എംഎല്‍എയെ അസഭ്യം പറഞ്ഞെന്നും പരാതിയില്‍ പറയുന്നു.
സ്ഥാനാർഥിയുടെ വാഹനം തടഞ്ഞതിനെ തുടർന്ന് സംഭവ സ്ഥലത്തേക്കിയ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ വാഹനം തടഞ്ഞവരുമായി വാക്കു തര്‍ക്കമുണ്ടായി. രാവിലെ ആറന്മുള ചട്ടിപ്പാറയില് കോണ്‍ഗ്രസും സിപിഎമ്മും തമ്മില്‍ സംഘര്‍ഷം ഉടലെടുത്തിരുന്നു. പാര്‍ട്ടി കൊടിയുമായി സിപിഎം പ്രവര്‍ത്തകര്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ചായിരുന്നു സംഘര്‍ഷം. കോണ്‍ഗ്രസ് നേതാവ് ഷെരീഫിന്റെ നേതൃത്വത്തില്‍ ചോദ്യം ചെയ്തതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.
തളിപ്പറമ്പില്‍ എല്‍.ഡി.എഫ് വ്യാപകമായി ബൂത്തുകള്‍ പിടിച്ചെടുക്കുന്നുവെന്ന ആരോപണവുമായി യു.ഡി.എഫ് രംഗത്തെത്തി. പൊലീസ് ഒത്താശയിലാണ് കളളവോട്ട് നടക്കുന്നതെന്നും യുഡിഎഫ് സ്ഥാനാര്‍ഥി വി.പി അബ്ദുല്‍ റഷീദ് ആരോപിച്ചു. തളിപ്പറമ്പ് ആന്തൂറില്‍ ബൂത്തുകള്‍ സന്ദര്‍ശിച്ച യു.ഡി.എഫ് സ്ഥാനാര്‍ഥിയെ സിപിഎം പ്രവര്‍ത്തകര്‍ തടയുകയും ബൂത്ത് ഏജന്റിന് മര്‍ദനമേൽക്കുകയും ചെയ്തിരുന്നു. യു.ഡി.എഫ് അനുഭാവികളായ സ്ത്രീകൾക്കു നേരെയും കയ്യേറ്റശ്രമമുണ്ടായാതായി വി.പി അബ്ദുല്‍ റഷീദ് ആരോപിച്ചു.
നാദാപുരത്തും വ്യാപകമായി കള്ളവോട്ട് നടന്നെന്ന് യുഡിഎഫ് സ്ഥാനാർത്ഥി പ്രവീൺ കുമാർ ആരോപിച്ചു. പത്താം നമ്പർ ബൂത്തിലെ 286-ാം ക്രമനമ്പറിലുള്ള ആയിഷയുടെ വോട്ടാണ് മറ്റൊരാൾ ചെയ്തതായി ആരോപണം ഉയർന്നിരിക്കുന്നത്. കള്ളവോട്ട് നടന്നെന്ന് കാണിച്ച് പ്രവീൺ കുമാർ ജില്ലാ കളക്ടർക്ക് പരാതി നൽകി.
നാദാപുരത്ത് ആറായിരത്തിലേറെ ഇരട്ടവോട്ടുകളുണ്ടെന്ന് നേരത്തെ യുഡിഎഫ് ആരോപിച്ചിരുന്നു. രമേശ് ചെന്നിത്തല പുറത്തു വിട്ട ഇരട്ടവോട്ടർമാരുടെ പട്ടികയിൽ ഏറ്റവും കൂടുതൽ പേരുള്ളത് നാദാപുരം മണ്ഡലത്തിൽ നിന്നാണ്.
തിരുവനന്തപുരം കഴക്കൂട്ടം കാട്ടായിക്കോണത്ത് സി.പി.എം.-ബി.ജെ.പി. സംഘര്‍ഷമുണ്ടായി. നാല് ബി.ജെ.പി. പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ബൂത്ത് ഓഫീസുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. എന്‍.ഡി.എ. സ്ഥാനാര്‍ഥി ശോഭ സുരേന്ദ്രന് ബൂത്തില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
നിയമസഭ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ പോളിങ് ഉച്ചയ്ക്ക് രണ്ടു മണിയോടെ 60 ശതമാനം കടന്നു. കണ്ണൂര്‍, കോഴിക്കോട്, പാലക്കാട്, തൃശ്ശൂര്‍ ജില്ലകളില്‍ കനത്ത പോളിങ് ആണ് രേഖപ്പെടുത്തിയത്. കനത്ത ത്രികോണ മത്സരം നടക്കുന്ന നേമം, കഴക്കൂട്ടം, മഞ്ചേശ്വരം മണ്ഡലങ്ങളിലടക്കം മികച്ച പോളിങാണ്.
ഇതിനിടെ കടുത്തുരുത്തി കടപ്ലാമറ്റത്ത് മദ്യമെന്ന് കരുതി രാസവസ്തു കഴിച്ചയാള്‍ മരിച്ചു. കടപ്ലാമറ്റം സ്വദേശി രവീന്ദ്രന് ആണ് മരിച്ചത്. ഇതിനിടെ യൂത്ത് ഫ്രണ്ട് എം നേതാവ് വ്യാജമദ്യം വിതരണം ചെയ്തെന്ന ആരോപണവുമായി യുഡിഎഫ് രംഗത്തെത്തി. എന്നാൽ വ്യാജമദ്യം വിതരണം ചെയ്തെന്ന ആരോപണം എല്‍.ഡി.എഫ് സ്ഥാനാര്‍ഥി സ്റ്റീഫന്‍ ജോര്‍ജ് നിഷേധിച്ചു. എല്‍.ഡി.എഫ് ജയം ഉറപ്പായതോടെയാണ് ആരോപണളുമായി യു.ഡി.എഫ് രംഗത്തെത്തിയിരിക്കുന്നതെന്നും ഇടത് സ്ഥാനാർഥി ആരോപിച്ചു. സ്ഥലത്ത് എക്സൈസ് പരിശോധന നടത്തുകയാണ്.