ഐഐടി-മദ്രാസുമായി ചേര്‍ന്ന് കാര്യക്ഷമമായ പദ്ധതികള്‍ ആസൂത്രണം ചെയ്യുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്
വോട്ട് ചെയ്യാൻ നാട്ടിലെത്താൻ സാധിക്കാത്ത വോട്ടർമാർക്ക് വിദൂര വോട്ടിംഗ് (റിമോട്ട് വോട്ടിംഗ്) സംവിധാനം 2024ലെ പൊതു തിരഞ്ഞെടുപ്പിൽ പരിഗണിക്കാൻ സാധ്യതയുണ്ടെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ. റിമോട്ട് വോട്ടിംഗിനായി ബ്ലോക്ക് ചെയിന്‍ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് ഐഐടി-മദ്രാസുമായി ചേര്‍ന്ന് കാര്യക്ഷമമായ പദ്ധതികള്‍ ആസൂത്രണം ചെയ്ത് വരികയാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് ഹൈദരാബാദിൽ വച്ച് പറഞ്ഞു.
ഹൈദരാബാദില്‍ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ നാഷണല്‍ പോലീസ് അക്കാദമിയിലെ ഇന്ത്യന്‍ പൊലീസ് സര്‍വീസ് (ഐപിഎസ്) പ്രൊബേഷണറി ഓഫീസേഴ്സിനോട് സംസാരിക്കവെയാണ് സുനില്‍ അറോറ ഇക്കാര്യം വ്യക്തമാക്കിയത്. ‘ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്’ എന്നതാണ് ലക്ഷ്യമെങ്കിലും നിലവിലെ നിയമങ്ങള്‍ ഭേദഗതി ചെയ്യുമ്പോള്‍ രാഷ്ട്രീയ ഐക്യം ഉണ്ടായിരിക്കണമെന്നതിനാൽ അത് നേടിയെടുക്കല്‍ പ്രയാസകരമാണെന്നും അദ്ദേഹം വ്യക്തമാക്കി.
‘ഐഐടി-മദ്രാസിലെ ചില പ്രമുഖ ശാസ്ത്രജ്ഞരുമായി ചേര്‍ന്ന് ഒരു പുതിയ പദ്ധതി തയ്യാറാക്കുന്നുണ്ടെന്നും അതൊരു ബ്ലോക്ക് ചെയിന്‍ പ്രൊജക്ട് ആണെന്നും അദ്ദേഹം പറഞ്ഞു. 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇ-വോട്ടിംഗിൽ പുതിയ മാറ്റങ്ങളുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വോട്ടർമാർക്ക് ദൂരസ്ഥലങ്ങളിൽ ഇരുന്ന് തന്നെ വോട്ടുചെയ്യാനുള്ള സൗകര്യത്തിന് വേണ്ടി ആപ്പ് അധിഷ്ഠിത ഇ-വോട്ടിംഗ് അവതരിപ്പിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
തെരഞ്ഞെടുപ്പ് പരിഷ്കരണത്തിന്റെ ഭാഗമായി ആധാര്‍ കാര്‍ഡ്, വോട്ടര്‍ ഐഡിയുമായി ബന്ധിപ്പിക്കുന്ന നടപടികളും ഇലക്ഷന് കമ്മീഷന് നടപ്പിലാക്കി വരികയാണ്. ”ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്” എന്നത് രാഷ്ട്രീയ പൊതുസമ്മതം ആവശ്യമുള്ള കാര്യമായതിനാൽ ഇത് നടപ്പിലാക്കുന്നത് പ്രയാസകരമായ കാര്യമായിരിക്കും. അതിന് നിലവിലുള്ള നിയമങ്ങളില്‍ ഭേദഗതി വരുത്തേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
പശ്ചിമ ബംഗാള്‍, അസം, കേരളം, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശമായ പുതുച്ചേരിയിലും തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ തെരഞ്ഞെടുപ്പിനൊരുങ്ങുന്ന ഈ നാല് സംസ്ഥാനങ്ങളിലെയും തെരഞ്ഞെടുപ്പ് പ്രക്രിയകള്‍ മനസിലാക്കാന്‍ ഐപിഎസ് ട്രെയിനികളെ അയയ്ക്കാനുള്ള എന്‍പിഎയുടെ നീക്കത്തെ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു.
പശ്ചിമ ബംഗാളില്‍ ഓരോ ദിവസം കഴിയുന്തോറും ക്രമസമാധാന പ്രശ്നങ്ങള്‍ കൂടിവരികയാണ്. അതുകൊണ്ട് തന്നെ രണ്ട് മുതിര്‍ന്ന ഉദ്യോഗസ്ഥരെ പൊലീസ് നിരീക്ഷകരായി നിയമിക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണെന്നും അറോറ പറഞ്ഞു. അതിനൊപ്പം അസം അതിര്‍ത്തിയിലും പ്രശ്നങ്ങളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തമിഴ്നാട്ടിൽ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുള്ള പണമൊഴുക്ക് കൂടാൻ സാധ്യതയുള്ളതിനാൽ തെരഞ്ഞെടുപ്പ് സമയത്ത് അനധികൃതമായ പണമൊഴുക്ക് തടയുന്നതിന് മികച്ച പ്രാദേശിക പരിജ്ഞാനവും കുറ്റമറ്റ കരിയര്‍ റെക്കോര്‍ഡും ഉള്ള നിരീക്ഷകരെ കമ്മീഷന് നിയോഗിച്ചിട്ടുണ്ടെന്നും അറോറ വ്യക്തമാക്കി.
Keywords: Election Commission, IIT madras, voting, E-voting, election, Assembly Election, Chief Election Commissioner, Sunil Arora, തെരഞ്ഞെടുപ്പ് കമ്മീഷന്, ഐഐടി മദ്രാസ്, ഇ-വോട്ടിംഗ്, തെരഞ്ഞെടുപ്പ്, സുനില്‍ അറോറ, മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍